പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയർമാരും തൃശൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളജിലെ പ്രൊഫസർമാരും ഉൾപ്പെടുന്ന സംഘമാണ് പരിശോധന നടത്തിയത്.
കൊച്ചി: പാലാരിവട്ടം മേൽപ്പാലത്തിന്റെ നിർമ്മാണത്തിലെ പാളിച്ചകൾ കണ്ടെത്താൻ വിജിലൻസ് സംഘം വീണ്ടും പരിശോധന നടത്തി. പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗത്തിലെ എഞ്ചിനീയർമാരും തൃശൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളജിലെ പ്രൊഫസർമാരും വിജിലൻസ് എൻജിനീയറും അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. പാലാരിവട്ടം മേൽപ്പാലം അഴിമതിയിൽ കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ ബലക്ഷയം സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാനാണ് വിജിലൻസ് പരിശോധന നടത്തിയത്.
ബലക്ഷയം നിർണ്ണയിക്കാനുള്ള കൂടുതൽ പരിശോധനക്കായി ശനിയാഴ്ച വീണ്ടും സാമ്പിൾ ശേഖരിക്കും. ദേശീയപാത എൻജിനീയർമാരുടെ ഉന്നതാധികാര സമിതിയായ ഇന്ത്യൻ റോഡ് കോൺഗ്രസ്സിൽ നിന്നും വിദഗ്ദരുടെ ഉപദേശം ലഭിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായും വിജിലൻസ് ഡിവൈഎസ്പി അശോക് കുമാർ പറഞ്ഞു. പാലത്തിൻറെ ഡിസൈൻ, നിർമ്മാണം എന്നിവയുമായി ബന്ധപ്പെട്ട രേഖകൾ വിജിലൻസ് പിടിച്ചെടുത്തിരുന്നു. ഇവ പരിശോധിച്ച ശേഷമാണ് വിജിലൻസ് സംഘം പാലം വീണ്ടും സന്ദർശിച്ചത്.
അതേസമയം, പാലാരിവട്ടം മേല്‍പാലം നിർമ്മാണത്തിലെ അഴിമതിയിൽ വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. വിദഗ്ദ സംഘത്തിൻറെ റിപ്പോർട്ട് കിട്ടിയ ശേഷം സർക്കാർ ഉചിതമായ നടപടി എടുക്കുമെന്ന് മന്ത്രി എം എം മണിയും പറഞ്ഞു. മേൽപ്പാലം അഴിമതിയിൽ എൽഡിഎഫ് നടത്തുന്ന സമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കോടിയേരി ബാലകൃഷ്ണനും മന്ത്രി എംഎം മണിയും പാലം സന്ദർശിച്ചു. നിർമ്മാണത്തിൽ അഴിമതി നടത്തിയവരെയെല്ലാം നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് നടത്തുന്ന അനിശ്ചിത കാല സമരം തുടരുകയാണ്.
