പാലത്തായി പീഡനകേസ്: ഇരയുടെ അമ്മ നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്
കുട്ടി പീഡനത്തിന് ഇരയായി എന്ന മെഡിക്കൽ റിപ്പോർട്ട് അടക്കം ഉണ്ടായിട്ടും ജാമ്യം നൽകിയ വിചാരണ കോടതി നടപടി ശരിയല്ലെന്നാണ് വാദം.
കണ്ണൂർ: പാലത്തായി പീഡനകേസിലെ പ്രതി പദ്മരാജന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഇരയുടെ അമ്മ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. തലശ്ശേരി പോക്‌സോ കോടതിയുടെ നടപടി ചോദ്യം ചെയ്താണ് കുട്ടിയുടെ അമ്മ ഹർജി നൽകിയത്.
കുട്ടി പീഡനത്തിന് ഇരയായി എന്ന മെഡിക്കൽ റിപ്പോർട്ട് അടക്കം ഉണ്ടായിട്ടും ജാമ്യം നൽകിയ വിചാരണ കോടതി നടപടി ശരിയല്ലെന്നാണ് വാദം. പെൺകുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ബി ജെ പി അനുഭാവി ആയതിനാളാണ് ആരോപണം ഉന്നയിച്ചതെന്നുമായിരുന്നു പ്രതിഭാഗം കോടതിയെ അറിയിച്ചത്.
ഹർജിയിൽ ക്രൈം ബ്രാഞ്ച് നിലപാടും ഏറെ ചർച്ച ആയിരുന്നു. പീഡനത്തിന് ഇരയായ കുട്ടിക്ക് കള്ളം പറയുന്ന സ്വഭാവം ഉണ്ട്. ഭാവനയിൽ നിന്ന് കാര്യങ്ങൾ ഉണ്ടാക്കി അവതരിപ്പിക്കുന്ന ശീലവും ഉണ്ടെന്നുമായിരുന്നു ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചത്. സാമൂഹ്യ നീതി വകുപ്പിൽ നിന്നുള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ കണ്ടെത്തലുകലായിരുന്നു റിപ്പോർട്ട് ആയി നൽകിയത്.