മൻസൂർ വധക്കേസിലെ പ്രതിയുടെ മരണത്തിൽ ദുരൂഹത; പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയെടുക്കും
പോസ്റ്റ്മോർട്ടം പരിശോധന നടത്തിയ ഡോക്ടറുടെ മൊഴിയെടുക്കും. ഇതിനായി റൂറൽ എസ്പി കോഴിക്കോട് മെഡി.കോളേജിലെത്തി.
കണ്ണൂർ: മൻസൂർ വധ കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണത്തിൽ ദുരൂഹത. ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്ന പശ്ചാത്തലത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്. പോസ്റ്റ്മോർട്ടം പരിശോധന നടത്തിയ ഡോക്ടർമാരുടെ സംഘത്തിനോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. റൂറൽ എസ്പി കോഴിക്കോട് മെഡി.കോളേജിലെത്തിയാണ് വിവരങ്ങൾ ശേഖരിച്ചത്. രതീഷ് മരിച്ച നിലയിൽ കണ്ടെത്തിയ കശുമാവിൻ തോട്ടത്തിന് സമീപം പൊലീസ് വ്യാപക പരിശോധന നടത്തുകയാണ്. മറ്റ് പ്രതികൾ ഇവിടെ ഒളിവിൽ കഴിഞ്ഞിട്ടുണ്ടാകാൻ സാധ്യതയുണ്ടെന്ന നിഗമനത്തിൽ വടകര റൂറൽ എസ്പിയുടെ നിർദ്ദേശ പ്രകാരമാണ് റെയ്ഡ് നടത്തുന്നത്.
ആത്മഹത്യയിൽ നിഗൂഢതയുണ്ടെന്നും തെളിവുനശിപ്പിക്കുന്നതിന്റെ ഭാഗമായി പ്രതിയെ കൊന്ന് കെട്ടിത്തൂക്കിയതാണെന്നും യുഡിഎഫ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന വിവരം പുറത്ത് വരുന്നത്. പ്രതിയുടെ മരണത്തിലെ ദുരുഹത പ്രത്യേകമായി അന്വേഷിക്കണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.
.