ലോക്ക് ഡൗണിന് ശേഷം സംസ്ഥാനത്ത് മദ്യവിൽപന ആരംഭിച്ചാൽ മതിയെന്നാണ് സർക്കാരിലെ ധാരണ. കള്ളുഷാപ്പുകൾ മുൻനിശ്ചയിച്ച പോലെ നാളെ തുറക്കും.

തിരുവനന്തപുരം: 49 ദിവസമായി നി‍ർത്തിവച്ചിരിക്കുന്ന സംസ്ഥാനത്തെ മദ്യവിൽപന പുനരാരംഭിക്കാനുള്ള ചർച്ചകളും തയ്യാറെടുപ്പുകളും പുരോ​ഗമിക്കുന്നു. ലോക്ക് ഡൗണിന് ശേഷം മദ്യശാലകൾ തുറന്നാൽ മതിയെന്നാണ് നിലവിലെ ധാരണ. മെയ് 17-ന് ശേഷവും ലോക്ക് ഡൗൺ തുടരുമെങ്കിലും വിപുലമായ ഇളവുകൾ അതിതീവ്രമേഖലയ്ക്ക് പുറത്ത് നൽകുമെന്നാണ് ഇന്നലെ മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും തമ്മിൽ നടന്ന ചർച്ചയിലെ തീരുമാനം. ഈ സാഹചര്യത്തിൽ മെയ് 17-ന് ശേഷം സംസ്ഥാനത്ത് മദ്യവിൽപന തുടങ്ങാനാണ് സാധ്യത. 

ബാറുകൾ വഴി മദ്യം പാഴ്സലായി നൽകാൻ അനുമതി നൽകാൻ സർക്കാരിൽ ധാരണയായിട്ടുണ്ട്. ഇതിനായി അബ്കാരി ചട്ടഭേദ​ഗതിക്ക് എക്സൈസ് വകുപ്പ് നീക്കം ആരംഭിച്ചിട്ടുണ്ട്. ബെവ്കോ, കൺസ്യൂമ‍ർഫെഡ് ഔട്ട്ലെറ്റുകളിൽ മദ്യവിൽപന ആരംഭിക്കുന്നതിനോടൊപ്പം തന്നെ സ്വകാര്യ ബാറുകളിലെ കൗണ്ടറുകളിലൂടേയും മദ്യവിൽപന തുടങ്ങും. ബെവ്കോ മദ്യം വിൽക്കുന്ന അതേ നിരക്കിൽ വേണം ബാറുകളിലും മദ്യവിൽപന നടത്താൻ. ബാറുകളുടെ കൌണ്ടറുകളിലും ഓണ്ലൈൻ ടോക്കണ് സംവിധാനം നടപ്പാക്കും. അതേസമയം വെയർഹൌസുകളിൽ മദ്യം വിൽക്കുക ഇരുപത് ശതമാനം അധിക നിരക്ക് ഈടാക്കിയാവും. 

നാളെ മുതൽ പ്രവ‍ർത്തനം ആരംഭിക്കുന്ന കള്ളുഷാപ്പുകളിൽ ക‍ർശന നിരീക്ഷണം നടത്തണമെന്ന് എക്സൈസ് കമ്മീഷണ‍ർ ഉദ്യോ​ഗസ്ഥർക്ക് നി‍ർദേശം നൽകി. കള്ളുഷാപ്പുകളിൽ ഒരൊറ്റ കൗണ്ടർ മാത്രമായിരിക്കും തുറന്ന് പ്രവർത്തിക്കുക. കള്ളു വാങ്ങേണ്ടവർ കുപ്പിയുമായി വരണം. 3000-ത്തിലധികം ഷാപ്പുകൾ നാളെ തുറക്കുമെന്നാണ് എക്സൈസിൻ്റെ കണക്കുകൂട്ടൽ. 

സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം നിലനിൽക്കുന്നതിനാൽ കള്ളുഷാപ്പുകളിൽ ഭക്ഷണം അനുവദിക്കില്ല. ഇരുന്ന് മദ്യപിക്കാനും അനുവാദം ഉണ്ടാവില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കള്ള് ഉത്പാദിപ്പിക്കുന്ന പാലക്കാട് നിന്നും മറ്റ് ജില്ലകളിലേക്ക് കള്ളു കൊണ്ടുപോകാൻ അനുമതി നൽകും.