ടൈഗർ ബാമിലും പെൻസിൽ ഷാർപ്‍നറിലും സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമം, കരിപ്പൂരിൽ യാത്രക്കാരന്‍ പിടിയില്‍
ടൈഗർ ബാം, പെൻസിൽ ഷാർപ്‍നര്‍, ലേഡീസ് ബാഗ് എന്നിവയിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്.
മലപ്പുറം: കരിപ്പൂരില്‍ പെന്‍സില്‍ ഷാര്‍പ്പ്നര്‍, ബാം കുപ്പി തുടങ്ങിയ വസ്തുക്കളില്‍ വിദഗ്ദമായി ഒളിപ്പിച്ചു കൊണ്ടുവന്ന സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. നാല്‍പ്പത് ലക്ഷത്തോളം രൂപയുടെ സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. കാസര്‍കോട് സ്വദേശി മുഹമ്മദ് ഷബീറാണ് സ്വര്‍ണ്ണം വിദഗ്ധമായി കടത്താന്‍ ശ്രമിച്ചത്. പതിനാറ് പെന്‍സില്‍ ഷാര്‍പ്പനറാണ് മുഹമ്മദ് ഷബീര്‍ കൊണ്ടുവന്നത്. എല്ലാത്തിന്‍റെയും ഉള്ളില്‍ സ്വര്‍ണ്ണം പെയിന്‍റടിച്ച് വിദ്ഗദമായി ഒളിപ്പിച്ചിരുന്നു. രണ്ട് ലേഡീസ് ബാഗിന്‍റെ വശങ്ങളിലും സ്വര്‍ണ്ണക്കമ്പികള്‍ ഒളിപ്പിച്ച് വച്ചു. ചെറിയ ബാം കുപ്പിയുടെ മൂടിയുടെ അടിയിലാണ് സ്വര്‍ണ്ണം ഒളിപ്പിച്ചത്. ഇതുപോലുള്ള പത്ത് കുപ്പികള്‍ കൊണ്ടുവന്നു. വിവിധ വസ്തുക്കളുടെ ഉള്ളില്‍ ചെറിയ അളവില്‍ സ്വര്‍ണ്ണം കൊണ്ടുവന്നാല്‍ രക്ഷപ്പെടാമെന്നായിരുന്നു കാരിയര്‍ കരുതിയത്. എന്നാല്‍ കസ്റ്റംസിന്‍റെ സ്കാന്‍ പരിശോധനയില്‍ പിടിക്കപ്പെട്ടു. 769 ഗ്രാം സ്വര്‍ണ്ണമാണ് കടത്തിയത്.
ശാസ്താംകോട്ടയിൽ വീട്ടമ്മമാരെ കടിച്ച തെരുവ് നായ ചത്തു, പേവിഷ ബാധയെന്ന് സംശയം
ശാസ്താംകോട്ടയിൽ കഴിഞ്ഞ ദിവസം രണ്ട് സ്ത്രീകളെ കടിച്ച തെരുവുനായ ചത്തു. പതിനാറാം വാർഡ് പള്ളിശ്ശേരിക്കലിലാണ് വീട്ടമ്മമാരെ നായ കടിച്ചത്. ഇവർ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പ്രദേശത്തെ വളർത്തു മൃഗങ്ങളെയും മറ്റു നായ്ക്കളെയും ഇതേ തെരുവുനായ കടിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. ചത്ത നായക്ക് പേ വിഷബാധയുണ്ടെന്നാണ് സംശയം. കഴിഞ്ഞദിവസം ശാസ്താംകോട്ട തടാകം കാണാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബവും തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലാണ്.
തിരുവോണ ദിവസം കൊല്ലം ശാസ്താംകോട്ട കായൽ കാണാനെത്തിയതായിരുന്നു സജീഷ് കുമാറും കുടുംബവും. തടാകത്തിൻ്റെ കരയിൽ നിൽക്കുമ്പോൾ ആദ്യം ഇൻസ്പെക്ടറുടെ ഭാര്യ രാഖിയെയാണ് തെരുവ് നായ ആക്രമിച്ചത്. കാലിൽ കടിയേറ്റ ഭാഗം കഴുകുന്നതിനിടെ നായ വീണ്ടുമെത്തി ആറുവയസുകാരനായ മകൻ ആര്യനേയും കടിച്ചു. നായയെ തള്ളി മാറ്റുന്നതിനിടെ ഇൻസ്പെക്ടർ സജീഷ്കുമാറിനും മുറിവേറ്റു. ആദ്യം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജിലും ചികിത്സ തേടി. രാഖിയുടേയും ആര്യൻ്റേയും കാലിൽ ആഴത്തിലുള്ള മുറിവാണുള്ളത്. ശാസ്താംകോട്ട കായൽ കാണാൻ നിരവധി പേരാണ് ദിവസവുമെത്തുന്നത്. ഇതിനു മുൻപും ഇവിടെ വച്ച് പലര്‍ക്കും തെരുവു നായ്ക്കളുടെ കടിയേറ്റിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.