അബ്ദുൾ നാസർ മദനിയുടെ പിഡിപി നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചു. കൊച്ചിയിൽ ചേർന്ന നേതൃയോഗത്തിലാണ് ഈ തീരുമാനം. മതേതര വോട്ടുകൾ ഏകീകരിക്കാനാണ് എൽഡിഎഫിനെ പിന്തുണയ്ക്കുന്നതെന്ന് പാർട്ടി നേതാക്കൾ അറിയിച്ചു

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പിന്തുണയ്ക്കാൻ അബ്ദുൾ നാസർ മദനിയുടെ പി ഡി പി തീരുമാനിച്ചു. കൊച്ചിയിൽ ചേർന്ന പാർട്ടി സംസ്ഥാന നേതൃ യോഗത്തിൽ പി ഡി പി ചെയര്‍മാന്‍ മദനിയാണ് തെരഞ്ഞെടുപ്പ് നിലപാട് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എൽ ഡി എഫ് നേതൃത്വവുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് മുന്നണിക്ക് പിന്തുണ നൽകാൻ പാർട്ടി തീരുമാനിച്ചതെന്ന് പി ഡി പി നേതാക്കൾ വ്യക്തമാക്കി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മതേതര വോട്ടുകൾ ഏകീകരിക്കാനാണ് ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്നതെന്നും പാർട്ടി അറിയിച്ചു. മൂന്നാം തുടർ സർക്കാരെന്ന എൽ ഡി എഫ് സ്വപ്നങ്ങൾക്ക് പ്രതീക്ഷയേകുന്നതാണ് പി ഡി പി തീരുമാനം.

പി ഡി പിയുടെ അറിയിപ്പ് ഇപ്രകാരം

കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണക്കാന്‍ പി ഡി പി തീരുമാനിച്ചു. എറണാകുളത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന നേതൃയോഗത്തില്‍ ചെയര്‍മാന്‍ അബ്ദുൾ നാസര്‍ മദനിയാണ് തെരഞ്ഞെടുപ്പ് നിലപാട് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വര്‍ഗീയ - വിദ്വേഷ രാഷ്ട്രീയം ഫണം വിടര്‍ത്തിയാടുന്ന ഇന്ത്യന്‍ സാഹചര്യത്തിന്റെ തനിപ്പകര്‍പ്പായി മതേതര കേരളത്തിന്റെ രാഷ്ട്രീയഭൂമികയേയും മാറ്റിയേടുക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ - ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ മതേതര കേരളത്തിന്റെ നിലനിൽപ്പിന് ഇടത് മതേതര ചേരിയെ ശക്തിപ്പെടുത്തണമെന്ന നിലപാട് തുടരാനാണ് തീരുമാനമെന്ന് പി ഡി പി നേതാക്കള്‍ പറഞ്ഞു. വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കാനും ഉത്തരേന്ത്യന്‍ മോഡലില്‍ അധികാരത്തിലെത്താനും അജണ്ടകള്‍ തയ്യാറാക്കുന്ന സംഘപരിവാര്‍ ശക്തികളുടെ ആരോപണങ്ങളുടെ പ്രചാരകരായി മാറുന്നതിലൂടെ ഇടത് വിരുദ്ധതയുടെ ഗുണഭോക്താക്കളായി മാറാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. തരാതരം പോലെ വര്‍ഗീയതയെ താലോലിക്കുന്ന അപകടകരമായ സ്ഥിതിവിശേഷം കേരളത്തിന്റെ ഭാവിക്ക് കടുത്ത വെല്ലുവിളിയാണ്. പി ഡി പിയുടേയും എല്‍ ഡി എഫിന്റേയും നേതൃതലത്തില്‍ നടന്ന ചര്‍ച്ചകളുടെ ഭാഗമായി രൂപപ്പെട്ട രാഷ്ട്രീയ ധാരണകളുടെ അടിസ്ഥാനത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണിയെ പിന്തുണക്കാന്‍ തീരുമാനമെടുത്തതെന്നും നേതാക്കള്‍ പറഞ്ഞു. നേതൃയോഗത്തില്‍ വൈസ്ചെയര്‍മാന്മാരായ വര്‍ക്കല രാജ്, അഡ്വ. മുട്ടം നാസര്‍, ടി എ മുഹമ്മദ് ബിലാല്‍, സിയാവുദ്ദീന്‍ പാലക്കാട്, ജനറല്‍ സെക്രട്ടറിമാരായ വി എം അലിയാര്‍, മൈലക്കാട് ഷാ, മുഹമ്മദ് റജീബ്, അജിത്കുമാര്‍ ആസാദ്, മജീദ് ചേര്‍പ്പ്, ട്രഷറര്‍ ഇബ്രാഹീം തിരൂരങ്ങാടി, കേന്ദ്രകമ്മിറ്റി അംഗങ്ങളായ എം എസ് നൗഷാദ്, ടി എ മുജീബ് റഹ്മാന്‍, നൗഷാദ് തിക്കോടി, റസാഖ് മണ്ണടി, അഷറഫ് വാഴക്കാല, ശശികുമാരി വര്‍ക്കല, അനില്‍കുമാര്‍, അന്‍വര്‍ താമരക്കുളം, നജീബ് കളരിക്കല്‍, ഹുസൈന്‍ കാടാമ്പുഴ, സക്കീര്‍ പരപ്പനങ്ങാടി തുടങ്ങിയവര്‍ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം