മെട്രോ രണ്ടാം ഘട്ടത്തിലെ റോഡ് നവീകരണത്തിൽ കാൽനടയാത്രക്കാരുടെ അവകാശങ്ങൾ നിഷേധിച്ചുള്ള നിർമ്മാണങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു
കൊച്ചി: കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിലെ റോഡ് നവീകരണത്തിൽ കാൽനടയാത്രക്കുള്ള സൗകര്യങ്ങൾ തടഞ്ഞുള്ള നിർമ്മാണത്തിൽ ഇടപെട്ട് കെഎംആർഎല്ലും, കൊച്ചി കോർപ്പറേഷനും. അപകടങ്ങൾ ഉയരുന്ന ഇടങ്ങളിൽ കാൽനടയാത്രക്കുള്ള പ്രത്യേക സൗകര്യം ഒരുക്കുമെന്ന് കെഎംആർഎൽ എംഡി ലോക്നാഥ് ബെഹറ പറഞ്ഞു.ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിനെ തുടർന്നാണ് നടപടി
മെട്രോ രണ്ടാം ഘട്ടത്തിലെ റോഡ് നവീകരണത്തിൽ കാൽനടയാത്രക്കാരുടെ അവകാശങ്ങൾ നിഷേധിച്ചുള്ള നിർമ്മാണങ്ങൾ ഡിസംബർ 28ലെ റിപ്പോർട്ടിലൂടെ ഏഷ്യാനെറ്റ് ന്യൂസ് ശ്രദ്ധയിലെത്തിച്ചിരുന്നു. തിരക്കേറിയ വഴിക്കും ആഴമുള്ള കുഴിക്കും ഇടയിൽ ജീവൻ കയ്യിൽപിടിച്ച് നടന്നുപോകേണ്ട കാൽനടയാത്രക്കാരുടെ അവസ്ഥ ഏറ്റവും അപകടകരം കാക്കനാട് സീപോർട്ട് എയർപോർട്ട് റോഡിലാണ്. റോഡ് നവീകരണത്തിന് ശേഷം മെട്രോ പില്ലറുകളുടെയും സ്റ്റേഷന്‍റെയും നിർമ്മാണമാണ്. അതിലടക്കം കാൽനടയാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഇത് മുന്നിൽ കണ്ടാണ് കൊച്ചി കോർപ്പറേഷന്‍റെ ഇടപെടൽ
റോഡ് നവീകരണത്തിനും സ്റ്റേഷനുകൾ നിർമ്മിക്കാനുള്ള ഭൂമിയേറ്റെടുക്കലിനുമായി 102കോടി രൂപ സർക്കാർ കൈമാറിയിട്ടുണ്ട്. ജനറൽ കണ്‍സൾട്ടന്‍റിനെ കൂടി നിശ്ചയിക്കുന്നതോടെ ഇനിയുള്ള രണ്ട് വർഷം പ്രധാനപ്പെട്ട നിർമ്മാണങ്ങളുടെയും ഘട്ടമാണ്. കരാറുകാരുടെ ഭാഗത്തുള്ള വീഴ്ചകളാണ് സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നത്. തുടക്കത്തിലെ ഇതിൽ ശ്രദ്ധ കൊടുത്തില്ലെങ്കിൽ നിർമ്മാണ കാലയളവ് പൊതുജനത്തിന് ദുരിതനാളുകളാകും. കെഎംആർഎൽ തന്നെ നേരിട്ട് മേൽനോട്ടം വഹിക്കുന്ന പദ്ധതിയെന്നതും രണ്ടാംഘട്ടത്തിന്‍റെ പ്രത്യേകതയാണ്.
