നാലു കോടി 22 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ്  കാർഡിയാക് സർജറി യൂണിറ്റ് യാഥാർത്ഥ്യമാക്കിയത്. വെള്ളിയാഴ്ച വൈകുന്നേരം ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും.

തിരുവനന്തപുരം: എസ്എടി ആശുപത്രിയിലെ പീഡിയാട്രിക് കാ‍ർഡിയാക് സർജറി യൂണിറ്റ് വെള്ളിയാഴ്ച പ്രവർത്തനം തുടങ്ങും. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ആദ്യമായാണ് കുട്ടികൾക്കു മാത്രമായി ആധുനിക സംവിധാനത്തോടെയുള്ള ഹൃദയ ശസ്ത്രക്രിയാ തീയേറ്റർ വരുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

65 ലക്ഷം രൂപയുടെ മോഡുലാർ ഓപ്പറേഷൻ തിയ്യേറ്ററും മൂന്നു കോടി രൂപയുടെ അനുബന്ധ ഉപകരണങ്ങളും ഉൾപ്പെടെ നാലു കോടി 22 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കാർഡിയാക് സർജറി യൂണിറ്റ് യാഥാർത്ഥ്യമാക്കിയത്. സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ്മ പരിപാടികളിൽ ഉൾപ്പെടുത്തിയാണ് പൂർണമായും സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പുതിയ സംരംഭം പൂർത്തിയാക്കിയത്. 

വെള്ളിയാഴ്ച വൈകുന്നേരം ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും. ഓൺലൈനായി നടക്കുന്ന പരിപാടിയിൽ കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനാകും. നഗരസഭാ മേയർ ആര്യാ രാജേന്ദ്രൻ, ഡോ ശശി തരൂർ എം പി, നഗരസഭാ പൊതുമരാമത്ത് വിഭാഗം സ്ഥിരം സമിതി അധ്യക്ഷൻ ഡി ആർ അനിൽ, അഡീഷണൽ ചീഫ് സെക്രട്ടറി (ആരോഗ്യ വിദ്യാഭ്യാസ വകുപ്പ്) ഡോ ആശാ തോമസ് ഐ എ എസ്, എൻ എച്ച് എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ രത്തൻ ഖേൽക്കർ ഐ എ എസ്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ എ റംലാബീവി, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ സാറ വർഗീസ്, എസ് എ ടി ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ സൂസൻ ഉതുപ്പ് എന്നിവർ പങ്കെടുക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona