ജീവൻ പ്രമാൺ പത്ര പുതുക്കൽ എന്ന വ്യാജേന വിളിക്കുന്ന തട്ടിപ്പുകാർ പെൻഷൻകാരുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തി പണം തട്ടിയെടുക്കുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് പെൻഷൻകാരെ കേന്ദ്രീകരിച്ച് ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് വ്യാപകമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. കേന്ദ്ര പെൻഷന് ആവശ്യമായ ജീവൻ പ്രമാൺ പത്രയുടെ പേരിലാണ് തട്ടിപ്പ്.

തട്ടിപ്പിന്‍റെ രീതി ഇങ്ങനെ

പെൻഷൻകാരുടെ വിവരങ്ങൾ ചോർത്തിയെടുത്ത തട്ടിപ്പുകാർ ജീവൻ പ്രമാൺ പത്രയിൽ നിന്നാണെന്ന് പറഞ്ഞ് പെൻഷൻകാരെ ഫോണിൽ ബന്ധപ്പെടുന്നു. പെൻഷൻകാരുടെ നിയമന തിയ്യതി, വിരമിക്കൽ തിയ്യതി, പെൻഷൻ പെയ്മെന്‍റ് ഓർഡർ നമ്പർ, ആധാർ നമ്പർ മറ്റു വിവരങ്ങൾ മുതലായവ ധരിപ്പിച്ച് വിശ്വാസം നേടിയെടുക്കുന്നു. ശേഷം ജീവൻ പ്രമാൺ പത്ര പുതുക്കുന്നതിനായി ഫോണിൽ ലഭിച്ച ഒടിപി പറഞ്ഞുകൊടുക്കാൻ ആവശ്യപ്പെടും.

തട്ടിപ്പുകാർ ആദ്യം പറഞ്ഞ വിവരങ്ങൾ ശരിയായതിനാൽ പെൻഷൻകാർ ഒടിപി നൽകുന്നു. ഇതോടെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം അപ്പോൾ തന്നെ പിൻവലിക്കപ്പെടും. പെൻഷൻകാരുടെ വിവരങ്ങൾ തട്ടിപ്പുകാർ എങ്ങനെ കൈക്കലാക്കുന്നു എന്നതിനെക്കുറിച്ചു സൈബർ ക്രൈം വിഭാഗം അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

പെൻഷൻ തുടർന്നും ലഭിക്കുന്നതിനായി ജീവൻ പ്രമാൺ പത്ര പുതുക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥർ ഫോണിൽ വിളിക്കുകയോ ഓൺലൈനായി ബന്ധപ്പെടുകയോ ചെയ്യില്ല എന്ന് പെൻഷൻ ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. തട്ടിപ്പിനിരയായാൽ സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളിൽ പരാതി നൽകിയാൽ പണം നഷ്ടമാകുന്നത് തടയാൻ കഴിയും. തട്ടിപ്പിനിരയായാൽ 1930 എന്ന നമ്പറിൽ പരാതിപ്പെടണമെന്നും കേരള പൊലീസ് അറിയിച്ചു.