ചിട്ടി സിപിഎമ്മിന്റെ സമ്മതത്തോടെ, പി ജയരാജനാണ് അനുമതി നൽകിയത്; പേരാവൂർ സൊസൈറ്റി സെക്രട്ടറിയുടെ വെളിപ്പെടുത്തൽ
ചിട്ടി നടത്തരുത് എന്ന് താക്കീത് ചെയ്തിരുന്നു എന്ന സിപിഎം വാദം തെറ്റാണെന്ന് ഹരികുമാർ പറയുന്നു. തന്നെ മാത്രം ബലിയാടാക്കാനാണ് ഇപ്പോള്‍ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍: പേരാവൂര്‍ ചിട്ടി തട്ടിപ്പിൽ സിപിഎമ്മിനെ (cpm) കുരുക്കിലാക്കി ഹൗസിംഗ് സൊസൈറ്റി സെക്രട്ടറി ഹരിദാസിന്‍റെ വെളിപ്പെടുത്തൽ. ചിട്ടി നടത്തരുത് എന്ന് താക്കീത് ചെയ്തിരുന്നു എന്ന സിപിഎം വാദം തെറ്റാണെന്ന് ഹരികുമാർ പറയുന്നു. സിപിഎമ്മിന്റെ സമ്മതത്തോടെ ചിട്ടി നടത്തിയതെന്നും പി ജയരാജനാണ് അനുമതി നൽകിയത് എന്നുമാണ് ഹരിദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തന്നെ മാത്രം ബലിയാടാക്കാനാണ് ഇപ്പോള്‍ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോടികളുടെ ചിട്ടി തട്ടിപ്പ് നടന്നതിന്റെ പേരിൽ സസ്പെൻഷനിലാണ് ഹരിദാസ് ഇപ്പോള്‍.
ജില്ലാ സെക്രട്ടറി ആയിരിക്കെ പി ജയരാജനാണ് ചിട്ടി നടത്താൻ അനുമതി നൽകിയത്. ചിട്ടിപ്പണം ശമ്പളത്തിനും മറ്റ് ചെലവുകൾക്കും ഉപയോഗിച്ചതാണ് പ്രതിസന്ധിയായത്. ഇതിന്റെ ഉത്തരവാദിത്തം സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റി ഭരണ സമിതിക്കാണ്. നടന്ന എല്ലാകാര്യങ്ങളും പൊതുമധ്യത്തിൽ വെളിപ്പെടുത്താൻ ആകില്ലെന്നും തന്നെ മാത്രം ബലിയാടാക്കി മുഖം രക്ഷിക്കാനാണ് ജീവനക്കാർ ഇപ്പോൾ ശ്രമിക്കുന്നതെന്നും ഹരിദാസ് പറയുന്നു. തന്റെ സ്വത്ത് വിറ്റ് കടംവീട്ടണം എന്ന ഭരണസമിതിയുടെ വാദം അംഗീകിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഹകരണ വകുപ്പിന്റെ അനുവാദമില്ലാതെയാണ് ചിട്ടി തുടങ്ങിയത്. പിന്നീട് ജോ. രജിസ്ട്രാർ വാക്കാൽ അനുമതി നൽകിയെന്നും ഹരിദാസ് പറയുന്നു. പാർട്ടി കൂടെയുണ്ടാകും എന്ന് തന്നെയാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.