പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ്; പ്രതി വിനീഷ് ആത്മഹത്യക്ക് ശ്രമിച്ചു
സബ് ജയിലിൽ റിമാൻഡിലായിരുന്നു. ജയിലിൽ വെച്ച് കൊതുകുതിരി കഴിക്കുകയായിരുന്നു.
കോഴിക്കോട്: പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. സബ് ജയിലിൽ റിമാൻഡിലായിരുന്നു.
ജയിലിൽ വെച്ച് കൊതുകുതിരി കഴിക്കുകയായിരുന്നു.
വിനീഷിൻ്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞു. ദൃശ്യയുടെ അച്ഛന്റെ കട കത്തിച്ച സംഭവത്തിൽ പ്രതിയെയും കൊണ്ട് തെളിവെടുപ്പ് നടത്താനിരിക്കെയാണ് ആത്മഹത്യാ ശ്രമം. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. മഞ്ചേരി സബ് ജയിലിലെ സെല്ലില്‍ വിനീഷ് തുടര്‍ച്ചയായി ഛര്‍ദിക്കുന്നത് കണ്ട ജയില്‍ വാര്‍ഡന്‍മാര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. കൊതുക് തിരി കഴിച്ചാണ് വിനീഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതി സംഭവം നടത്തിയ ദിവസം തന്നെ ആത്മഹത്യാപ്രവണത കാണിച്ചിരുന്നു. അതുകൊണ്ട് തന്നെ ജയിലിലും വാര്‍ഡന്‍മാരുടെ നിരീക്ഷണത്തിലായിരുന്നു വിനീഷ്.
ഈ മാസം 17നാണ് കൊലപാതകം നടന്നത്. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനാണ് 21കാരിയെ യുവാവ് വീട്ടില്‍ കയറി വെട്ടിക്കൊന്നത്. ആക്രമണം തടയാൻ ശ്രമിക്കവെ ദൃശ്യയുടെ സഹോദരി ദേവശ്രീക്കും കുത്തേറ്റിരുന്നു. ഇവരുടെ അച്ഛന്‍റെ കടക്ക് തീവച്ച് ശ്രദ്ധ മാറ്റിയായിരുന്നു യുവാവ് പെൺകുട്ടികളെ ആക്രമിക്കാൻ വീട്ടിലെത്തിയത്. അടുക്കള വാതിലിലൂടെയാണ് വിനീഷ് വീട്ടിനകത്തേക്ക് കയറിയത്. മുകളിലത്തെ നിലയിൽ പോയ ശേഷം ദൃശ്യ അവിടെയല്ല കിടക്കുന്നത് എന്ന് മനസിലാക്കിയ വിനീഷ് തിരികെ താഴത്തെ നിലയിലെത്തി. താഴത്തെ നിലയിലെ മുറിയിലായിരുന്നു പെൺകുട്ടി ഉറങ്ങിയിരുന്നത്. കയ്യിൽ ഒരു കത്തിയുണ്ടായിരുന്നെങ്കിലും ദൃശ്യയുടെ വീട്ടിൽ തന്നെയുള്ള ഒരു കത്തിയെടുത്താണ് ആക്രമണം നടത്തിയത്. കയ്യിൽ കരുതിയ കത്തിക്ക് മൂർച്ചയുണ്ടായിരുന്നില്ലെന്നാണ് വിനീഷ് പൊലീസിനോട് പറഞ്ഞത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona