ഓല മേഞ്ഞ ഒറ്റമുറിയുടെ സ്ഥാനത്ത് പുതിയ വീട്; കൃപേഷിന്‍റെ വീടിന് ഇന്ന് പാലുകാച്ചൽ, കണ്ണീരോർമ്മയിൽ കുടുംബം
കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്‍റെ വീടിന് പാലുകാച്ചൽ ഇന്ന് നടക്കും. എറണാകുളം എംഎൽഎ ഹൈബി ഈഡൻ നടപ്പിലാക്കുന്ന തണൽ പദ്ധതിയിലുൾപ്പെടുത്തിയായിരുന്നു വീട് നിർമ്മാണം.
കാസർകോട്: പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിന്റെ കുടുംബത്തിന് പുതിയ വീടൊരുങ്ങി. വീടിന്റെ പാലുകാച്ചൽ ഇന്ന് നടക്കും. എറണാകുളം എംഎൽഎ ഹൈബി ഈഡൻ നടപ്പിലാക്കുന്ന തണൽ പദ്ധതിയിലുൾപ്പെടുത്തിയായിരുന്നു വീട് നിർമ്മാണം. വെള്ളിയാഴ്ച രാവിലെ 11മണിക്ക് നടക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ, കോൺഗ്രസ് നേതാക്കളായ രാജ്മോഹൻ ഉണ്ണിത്താൻ, ഹക്കിം കുന്നിൽ എന്നിവർ സംബന്ധിക്കും.
കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടപ്പോൾ കല്ല്യോട്ടെ കൃപേഷിന്‍റെ വീട്ടിലെത്തിയ എല്ലാവരുടേയും നൊമ്പരമായിരുന്നു ഓലമേഞ്ഞ ഒറ്റമുറിവീട്. മൺതറയിൽ ഓലകെട്ടിമറച്ച ഒറ്റമുറി വീടിന് തൊട്ട് ചേർന്നുള്ള ചായ്പ്പായിരുന്നു പ്ലസ്ടുവിന് പഠിക്കുന്ന സഹോദരി കൃഷ്ണ പ്രിയയുടെ പഠന മുറി. അച്ഛനും അമ്മയും സഹോരദരികളുമടക്കം കുടുംബം വർഷങ്ങളായി താമസിച്ചിരുന്ന ഇടം. അടച്ചൊറുപ്പുള്ള വീട് പണിയണം എന്ന സ്വപ്നങ്ങൾക്കിടയിലാണ് ഏക മകൻ കൊലക്കത്തിക്ക് ഇരയാകുന്നത്. ആ സ്വപ്നമാണ് ഇപ്പോള്‍ യാഥാർത്ഥ്യമായിരിക്കുന്നത്.
പഴയ വീടിനോട് ചേർന്ന് 1100 സ്‌ക്വയർഫീറ്റ് വിസ്തീർണത്തിലാണ് വീടിന്റെ നിർമാണം. ശുചി മുറികളോട് കൂടിയ മൂന്ന് കിടപ്പുമുറികൾ. സ്വീകരണ മുറിയും ഭക്ഷണ മുറിയും അടുക്കളയും ചേർന്നതാണ് വീട്. പ്രവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ വീട്ടു വളപ്പിൽ കുഴൽ കിണറും നിർമിച്ചുനൽകിയിട്ടുണ്ട്.