2016-ലും 2021-ലും എല്‍ദോസ് കുന്നപ്പിള്ളിയാണ് ഇവിടെ വിജയിച്ചത്. ഇത്തവണ എല്‍ദോസിന് സീറ്റ് ഇല്ലായിരുന്നു. ഇതിന്‍റെ അതൃപ്തിയും അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചിരുന്നു.

എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന പെരുമ്പാവൂർ നിയോജക മണ്ഡലം ചാലക്കുടി ലോക്സഭാ മണ്ഡലത്തിന്‍റെ ഭാഗമാണ്. യുഡിഎഫിന് ശക്തമായ വോട്ട്ബാങ്ക് ഉണ്ടെങ്കിലും ഇത്തവണത്തെ മത്സരം കുറച്ച് കടുപ്പമാണ്. അതിന് ഒരു കാരണം കോൺഗ്രസിന്റെ സിറ്റിങ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ ഉയർന്ന ലൈംഗിക പീഡന ആരോപണങ്ങളാണ്. 2016-ലും 2021-ലും എല്‍ദോസ് കുന്നപ്പിള്ളിയാണ് ഇവിടെ വിജയിച്ചത്. ഇത്തവണ എല്‍ദോസിന് സീറ്റ് ഇല്ലായിരുന്നു. ഇതിന്‍റെ അതൃപ്തിയും അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ഇത്തവണ യുഡിഎഫ് സ്ഥാനാർഥി മനോജ് മൂത്തേടനും, എൽഡിഎഫ് സ്ഥാനാർഥി ബേസിൽ പോളുമാണ്. ജിബി പാത്തിക്കലാണ് എൻഡിഎ സ്ഥാനാർഥി.

പെരുമ്പാവൂരിന്‍റെ രാഷ്ട്രീയം

മത-സമുദായ സമവാക്യങ്ങൾ നിർണായകമാണ് പെരുമ്പാവൂരിൽ. പെരുമ്പാവൂരിലെ രാഷ്ട്രീയം പ്രായോഗികമാണ്. തൊഴിൽ സുരക്ഷ, അടിസ്ഥാന സൗകര്യം, വിലക്കയറ്റം, പാർപ്പിടം, ആരോഗ്യ സേവനങ്ങൾ, ക്ഷേമപദ്ധതികൾ, ഗതാഗതം എന്നിവയുമായി ബന്ധപ്പെട്ടതാണ് വോട്ടിംഗ് തീരുമാനങ്ങൾ. അതുപോലെ സ്ഥാനാർഥിയുടെ വ്യക്തിപ്രഭാവം, സംഘടനാ കരുത്ത്, പ്രാദേശിക വിശ്വാസ്യത എന്നിവ വോട്ടര്‍മാരെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അടിസ്ഥാന സൗകര്യ വീഴ്ചകളോ തൊഴിൽ തർക്കങ്ങളോ തെരഞ്ഞെടുപ്പില്‍ പെട്ടെന്ന് പ്രതിഫലിക്കും.

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ അഡ്വ. എൽദോസ് കുന്നപ്പിള്ളി 53,484 വോട്ടുകൾ നേടി വിജയിച്ചു. കേരള കോൺഗ്രസ് എമ്മിലെ ബാബു ജോസഫിനെ 2,899 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിനാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ബാബു ജോസഫിന് 50,585 വോട്ടുകൾ ലഭിച്ചു. ബി.ജെ.പി സ്ഥാനാർഥി ടി.പി. സിന്ധുമോൾ 15,000 വോട്ടുകളുമായി മൂന്നാം സ്ഥാനത്തെത്തി.

വില്ലനായി എൽദോസിനെതിരെയുള്ള ആരോപണങ്ങള്‍

2016 മുതല്‍ മണ്ഡലത്തിലെ എംഎല്‍എ ആയിരുന്ന എൽദോസ് കുന്നപ്പിള്ളിക്കെതിരെ 2022-ൽ ഉയർന്ന ലൈംഗിക പീഡന ആരോപണങ്ങൾ അദ്ദേഹത്തിന്‍റെ വ്യക്തിപ്രഭാവത്തെ ബാധിക്കുകയായിരുന്നു. ഒരു സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പീഡനം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുകയും അദ്ദേഹം അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയും ചെയ്തു. കേസുകൾ ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. അതേസമയം ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നാണ് എൽദോസ് പറയുന്നത്. കോൺഗ്രസ് പാർട്ടി അദ്ദേഹത്തിന് പിന്തുണ നൽകിയിട്ടുണ്ടെങ്കിലും, ഈ വിവാദം മണ്ഡലത്തിലെ ദൈനംദിന രാഷ്ട്രീയ ചർച്ചകളിൽ പ്രധാനമാണ്.

ലൈംഗികാതിക്രമക്കേസിൽ പ്രതിയാക്കപ്പെട്ടത് എൽദോസ് കുന്നപ്പിള്ളിയുടെ സ്ഥാനാർഥിത്വത്തിന് പോലും വിനയായി. ഈ തെരഞ്ഞെടുപ്പില്‍ സീറ്റ് ഇല്ലാത്തത് വിഷമിപ്പിച്ചുവെന്നും നേതൃത്വത്തിനെതിരെ എൽദോസ് കുന്നപ്പിള്ളി പ്രതികരിച്ചിരുന്നു. പെരുമ്പാവൂരിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പോലും എൽദോസ് പറയുകയുണ്ടായി. എന്നാല്‍ ഇടഞ്ഞുനിന്ന എൽദോസ് കുന്നപ്പിള്ളി ഇപ്പോഴത്തെ സ്ഥാനാര്‍ഥി മനോജ് മൂത്തേടന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യാന്‍ വരെയെത്തിയിരുന്നു.

പെരുമ്പാവൂര്‍ മണ്ഡലം മാറിച്ചിന്തിക്കുമോ?

വികസനമുരടിപ്പിന്‍റെ പേരിലും ലൈംഗിക പീഡന ആരോപണത്തിന്‍റെ പേരിലും എംഎൽഎക്കെതിരായ പ്രതിഷേധം ജനങ്ങളിൽ പ്രകടമാണെന്നും അത് വോട്ടായി ലഭിക്കുമെന്നുമാണ് എൽഡിഎഫിന്‍റെ പ്രതീക്ഷ. കുന്നപ്പിള്ളിക്കെതിരെ ഉയർന്ന ലൈംഗിക പീഡന ആരോപണങ്ങൾ സ്ത്രീ വോട്ടർമാർക്കിടയിലും യുവജനങ്ങൾക്കിടയിലും ചര്‍ച്ചയായിട്ടുണ്ടെന്നും അത് തെരഞ്ഞെടുപ്പിനെ സഹായിക്കുമെന്നുമാണ് എൽഡിഎഫ് സ്ഥാനാർത്ഥി ബേസിൽ പോളും കരുതുന്നത്. അതേസമയം പിണറായി സര്‍ക്കാരിന്‍റെ വീഴ്ചകള്‍ എണ്ണിപറഞ്ഞാണ് യുഡിഎഫ് സ്ഥാനാർത്ഥി മനോജ് മൂത്തേടന്‍ പ്രചരണം നടത്തുന്നത്. സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലെ തര്‍ക്കങ്ങളും പ്രതിഷേധങ്ങളും പ്രതികൂലമായി ബാധിക്കില്ല എന്നാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. മോദി സര്‍ക്കാരിന്‍റെ വികസനങ്ങള്‍ ഊന്നി പറഞ്ഞുകൊണ്ടാണ് എൻഡിഎ സ്ഥാനാർഥി ജിബി പാത്തിക്കലിന്‍റെ പ്രചരണം.