അസം സ്വദേശി നൂറുൽ ഹുസൈൻ ആണ് കൊല്ലപ്പെട്ടത്. ഇയാൾ മോഷണ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്ന് പൊലീസ് വ്യക്തമാക്കുന്നു.
കൊച്ചി: പെരുമ്പാവൂരിൽ യുവാവിനെ സംഘം ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിൽ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു. അസം സ്വദേശി നൂറുൽ ഹുസൈൻ ആണ് കൊല്ലപ്പെട്ടത്. ഇയാൾ മോഷണ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിലാണ് മോഷണം ആരോപിച്ച് യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നത്. സംഭവത്തില്‍ ആറ് അതിഥി തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അസം സ്വദേശികളായ അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരാണ് പെരുമ്പാവൂർ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.
പെരുമ്പാവൂർ മുടിക്കലിലെ എ എം വിനീർ എന്ന സ്ഥാപനത്തിൽ ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം നടന്നത്. തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമം നടത്തിയെന്ന് പറഞ്ഞാണ് മൂന്ന് സഹോദരന്മാർ ഉൾപ്പെടെയുള്ള ആറ് പേർ ചേർന്ന് യുവാവിനെ മർദ്ദിച്ചത്. പ്ലൈവുഡ് കമ്പനിയിലെ കോർ ഉപയോഗിച്ച് അടിച്ചതിനെ തുടർന്ന് ഇയാളുടെ മുഖത്തും വയറിലും കൈകാലുകളിലും ഗുരുതരമായി പരിക്കേറ്റിരുന്നു. ആക്രമണത്തിൽ പല്ലുകൾ ഒടിഞ്ഞു പോയിരുന്നു. പ്രതികളെ കമ്പനിയിൽ നിന്നുതന്നെ പെരുമ്പാവൂർ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട നൂറുൽ ഹുസൈന്‍റെ മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
