ആലപ്പുഴയിലെ അമ്പലങ്ങളിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പതാകകൾ കെട്ടി എന്ന് പറഞ്ഞ സുരേന്ദ്രൻ തെളിവ് ഹാജരാക്കണം.
കോഴിക്കോട്: ബിജെപിക്കും ആർഎസ്എസിനുമെതിരെ അതിരൂക്ഷ വിമർശനവുമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (Popular Front Of India). ഹിന്ദു - മുസ്ലീം വർഗ്ഗീയ കലാപം ലക്ഷ്യമിട്ട് ബിജെപി (BJP) സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ (K.Surendran) പോപ്പുലർ ഫ്രണ്ടിനെതിരെ നിരന്തരം നുണപ്രചാരണം നടത്തുകയാണെന്ന് പോപ്പുലർ ഫ്രണ്ട് നേതാക്കൾ കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആർഎസ്എസിനെതിരെ പോരാടുമ്പോൾ മരിക്കുന്നത് മഹത്തരമാണെന്നും സത്യത്തിന് വേണ്ടി പോരാടുമ്പോൾ സ്വർഗ്ഗം ലഭിക്കുമെന്നും നേതാക്കൾ തുറന്നു പറഞ്ഞു. ഒബിസി മോർച്ചാ നേതാവ് രൺജിത്തിനെ വധിച്ച കേസിൽ പ്രതികളെ പോപ്പുലർ ഫ്രണ്ട് സംരക്ഷിക്കുന്നുവെന്ന ആരോപണത്തിൽ ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നതായും നേതൃത്വം വ്യക്തമാക്കി.
വാർത്താസമ്മേളനത്തിൽ പോപ്പുലർ ഫ്രണ്ട് നേതാക്കൾ പറഞ്ഞത് -
കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിതശ്രമമാണ് ബിജെപിയും ആർഎസ്എസും നടത്തുന്നത്. കെ.സുരേന്ദ്രൻ വിദ്വേഷ പ്രചാരണത്തിനും പ്രസ്താവനകൾക്കുമെതിരെ പത്തിലേറെ പരാതികൾ വിവിധ സ്റ്റേഷനുകളിൽ നൽകിയിട്ടും നടപടിയുണ്ടായില്ല. കലാപം സൃഷ്ടിക്കാനള്ള ആസൂത്രിത ശ്രമമാണ് അവർ നടത്തുന്നത്.
എസ്ഡിപിഐ നേതാവ് കെ.എസ്.ഷാനിനെ കൊലപ്പെടുത്തിയത് കലാപം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഷാനിൻ്റെ മരണം ഉറപ്പിച്ചതിന് ശേഷം ആറോളം വീടുകൾ ആക്രമിക്കപ്പെടുന്ന സ്ഥിതിയുണ്ടായി. അക്രമസംഭവങ്ങളിൽ പൊലീസ് ബിജെപി നേതാക്കൾക്ക് സംരക്ഷണമൊരുക്കി. ആലപ്പുഴയിൽ ക്യാംപ് ചെയ്ത് വത്സൻ തില്ലങ്കേരി തന്നെ എല്ലാത്തിനും നേതൃത്വവും ആസൂത്രണവും വഹിച്ചു. തീവ്ര ഹിന്ദുത്വ നേതാവ് ക്യാംപ് ചെയ്ത് കൊലവിളി പ്രസംഗം നടത്തിയതിന് പിന്നാലെയാണ് ഷാനിൻ്റെ കൊലപാതകം. മാസങ്ങളുടെ ഗൂഡാലോചന നടത്തിയ ശേഷമാണ് ഷാനിനെ കൊലപ്പെടുത്തിയത്.
ആലപ്പുഴയിലെ അമ്പലങ്ങളിൽ PFI പതാക കെട്ടുന്നു എന്ന് പറഞ്ഞ സുരേന്ദ്രൻ തെളിവ് ഹാജരാക്കണം. RSS കലാപങ്ങൾക്ക് സേവാഭാരതിയുടെ അംബുലൻസ് ഉപയോഗിക്കുകയാണ്. കലാപങ്ങൾ തടയാൻ സർക്കാർ ശക്തമായ നിലപാടെടുക്കണം. കെ.സുരേന്ദ്രനേയും വത്സൻ തില്ലങ്കേരിയേയും അറസ്റ്റ് ചെയ്യണം. പൊലീസ് നുണ പ്രചാരണത്തിൻ്റെ ആളുകളായി മാറുന്ന അവസ്ഥയാണ്.
