കൊവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങളിൽ ഡ്യൂട്ടി ചെയ്യാനില്ലെന്ന് പിജി ഡോക്ടർമാർ
കൊവിഡ് കെയർ സെൻ്ററുകളിൽ തങ്ങളെ ഡ്യൂട്ടിക്കിടുന്ന പക്ഷം ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
തിരുവനന്തപുരം: കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിൽ തങ്ങളെ നിയമിക്കരുതെന്നാണ് സംസ്ഥാനത്തെ പിജി ഡോക്ടർമാരുടെ അസോസിയേഷൻ ആവശ്യപ്പെടുന്നത്. നിലവിൽ ജോലി ചെയ്യുന്ന സർക്കാർ മെഡിക്കൽ കോളേജിൽ തുടർന്നും പ്രവർത്തിക്കാൻ തങ്ങളെ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.
കൊവിഡ് കെയർ സെൻ്ററുകളിൽ തങ്ങളെ ഡ്യൂട്ടിക്കിടുന്ന പക്ഷം ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. നേരത്തെ ശബരിമല ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് സർക്കാർ ഡോക്ടർമാരുടെ സംഘടന ആരോഗ്യവകുപ്പിനെ സമീപിച്ചിരുന്നു.
കൊവിഡ് വ്യാപനം അതിശക്തമായി തുടരുന്നതിനിടെ സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകർക്കിടയിൽ നിലനിൽക്കുന്ന പരാതികളും പ്രതിഷേധവും ആരോഗ്യവകുപ്പിന് തലവേദനയാവുകയാണ്. കിടപ്പുരോഗി പുഴുവരിച്ച സംഭവത്തിൽ മൂന്ന് ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രതിഷേധം തുടരുന്നതിനിടെ കൊവിഡ് കെയർ സെൻ്ററുകളിൽ ഡ്യൂട്ടിക്കിടാനുള്ള തീരുമാനത്തിനെതിരെ പിജി ഡോക്ടർമാരുടെ സംഘടന രംഗത്തു വന്നിരിക്കുന്നത്.