ചർച്ച പരാജയം, സമരവുമായി മുന്നോട്ടേക്കെന്ന് പിജി ഡോക്ടർമാർ, നാളെ 12 മണിക്കൂർ പണിമുടക്ക്
കൊവിഡ് ചികിത്സ മറ്റ് ആശുപത്രികളിലേക്ക് കൂടി വികേന്ദ്രീകരിച്ച് ഭാരം കുറയ്ക്കുക, സീനിയർ റസിഡൻസി സീറ്റുകൾ വർധിപ്പിക്കുക, മെഡിക്കൽ ഡോക്ടർമാരുടെ ഒഴിവ് നികത്തുക, സ്റ്റെപ്പൻഡ് വർധനവ് നടപ്പാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുമായി മെഡിക്കൽ പിജി ഡോക്ടർമാർ നടത്തിയ ചർച്ച പരാജയം. സമരവുമായി മുന്നോട്ട് പോകുമെന്ന് പി.ജി ഡോക്ടർമാരുടെ സംഘടനയായ മെഡിക്കൽ പി.ജി അസോസിയേഷൻ അറിയിച്ചു. നാളെ പന്ത്രണ്ട് മണിക്കൂർ പണിമുടക്കും. അതിന് ശേഷം അനിശ്ചിതകാലസമരവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളത്തെ സമരത്തിൽ നിന്ന കൊവിഡ് ചികിത്സ, അത്യാഹിത ചികിത്സാ വിഭാഗങ്ങൾ എന്നിവയെ ഒഴിവാക്കി.
കൊവിഡ് ചികിത്സ മറ്റ് ആശുപത്രികളിലേക്ക് കൂടി വികേന്ദ്രീകരിച്ച് ഭാരം കുറയ്ക്കുക, സീനിയർ റസിഡൻസി സീറ്റുകൾ വർധിപ്പിക്കുക, മെഡിക്കൽ ഡോക്ടർമാരുടെ ഒഴിവ് നികത്തുക, സ്റ്റെപ്പൻഡ് വർധനവ് നടപ്പാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. പഠനം തടസ്സപ്പെടുന്നതും, പഠിച്ചിറങ്ങിയവരുടെ ജോലി പ്രതിസന്ധിയിലായതും ചൂണ്ടിക്കാട്ടിയാണ് സമരമല്ലാതെ മറ്റുവഴിയില്ലെന്ന നിലപാടിലേക്ക് പിജി ഡോക്ടർമാർ എത്തിച്ചേർന്നത്.