പീഡന പരാതി ഒതുക്കാൻ ഇടപെട്ട സംഭവം: ശശീന്ദ്രനെതിരെ പൊലീസിലും വനിതാ കമ്മീഷനിലും ഗവർണർക്കും പരാതി
പീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ച മന്ത്രി ഉടൻ രാജിവച്ചൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ബിജെപി നേതാവ് കെ.സുരേന്ദ്രനും ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം: പീഡനപരാതി ഒതുക്കാൻ ശ്രമിച്ച സംഭവത്തിൽ വനം മന്ത്രി എ.കെ.ശശീന്ദ്രന് കുരുക്ക് മുറുകുന്നു. സ്ത്രീക്കെതിരായ കുറ്റകൃത്യം മനപൂർവ്വം മറച്ച് വയ്ക്കാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി ശശീന്ദ്രനെതിരെ പൊലീസിനും വനിതാ കമ്മീഷനിലും ഗവർണർക്കും പരാതി നൽകി. യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ.വീണാ നായരാണ് മന്ത്രിക്കെതിരെ ഗവർണർക്കും വനിതാകമ്മീഷനിലും പരാതി നൽകിയത്. യൂത്ത് ലീഗ് നേതാവ് അഡ്വ. സജാലാണ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ മന്ത്രിക്കെതിരെ പരാതി നൽകിയത്. പീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ച മന്ത്രി ഉടൻ രാജിവച്ചൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ബിജെപി നേതാവ് കെ.സുരേന്ദ്രനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഹോട്ടലിലേക്ക് വിളിച്ചു വരുത്തി എൻസിപി നേതാവ് പത്മാകരൻ കൈയിൽ കടന്നു പിടിച്ചെന്ന യുവതിയുടെ പരാതി ജൂൺ മാസത്തിൽ പോലീസിന് ലഭിച്ചെങ്കിലും സംഭവത്തിൽ ഇതുവരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് വനിതാ കമ്മീഷനിൽ നൽകിയ പരാതിയിൽ വീണാ നായർ ചൂണ്ടിക്കാട്ടുന്നു. യുവതിയുടെ പേരിൽ ഫെയ്ക്ക് ഐഡിയുണ്ടാക്കി സാമൂഹിക മാധ്യമങ്ങളിൽ മോശം പ്രചാരണം നടത്തിയതും പരാതിയിൽ പറയുന്നുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona