സ്കൂള്‍ തുറക്കുന്നതില്‍ നാളെ ഉന്നതതല യോഗം; വിദ്യാര്‍ത്ഥികളുടെ ആശങ്ക അകറ്റുമെന്ന് മുഖ്യമന്ത്രി
സ്കൂള്‍ വാഹനങ്ങളിലെ ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. സ്കൂളുകള്‍ക്ക് മുന്നില്‍ അനാവശ്യമായി കൂട്ടംകൂടാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തിരുവനന്തപുരം: സ്കൂള്‍ തുറക്കുന്നതില്‍ നാളെ ഉന്നതതല യോഗം ചേരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാഭ്യാസ- ആരോഗ്യമന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേരും. നവംബർ ഒന്ന് മുതൽ ഷിഫ്റ്റ് അടിസ്ഥാനത്തിലാകും ക്ലാസ്. പ്രൈമറി തലം മുതൽ എത്ര സമയം ക്ലാസ് വേണം, ഷിഫ്റ്റുകൾ എങ്ങനെ തുടങ്ങിയ കാര്യങ്ങളിൽ നാളത്തെ ആരോഗ്യ-വിദ്യാഭ്യാസവകുപ്പ് സംയുക്ത യോഗം തീരുമാനമെടുക്കും.
സ്കൂൾ വാഹനങ്ങളുടെ അറ്റകുറ്റപ്പണി പൊലീസിന്‍റെ നേതൃത്വത്തിൽ പൂർത്തിയാക്കും. കാടുപിടിച്ച് കിടക്കുന്ന സ്കൂൾ ബസ്സുകളുടെ അറ്റകുറ്റപ്പണി പൊലീസ് സഹായത്തോടെ നടത്തും. അടുത്ത 20നുള്ളിൽ മോട്ടോർ വാഹനവകുപ്പ് സ്കൂളിലെത്തി ഫിറ്റ്‍നെസ് പരിശോധന നടത്തും. ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്കൂളുകൾ തുറക്കുമ്പോൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉള്ള ആശങ്ക പരിഹരിക്കാനാണ് സർക്കാർ ശ്രമം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona