Asianet News MalayalamAsianet News Malayalam

'യുപി കേരളം പോലെയായാൽ മതത്തിന്‍റെയും ജാതിയുടെയും പേരിൽ ആരും കൊല്ലപ്പെടില്ല'; ആദിത്യനാഥിന് മറുപടിയുമായി പിണറായി

വോട്ടർമാരോട് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്ന വീഡിയോയിലാണ് യോഗി ആദിത്യനാഥ് കേരളത്തെക്കുറിച്ച് വിവാദ പരാമർശം നടത്തിയത്.  ഉത്തർപ്രദേശ് കേരളത്തെ പോലെയാകാതിരിക്കാൻ കരുതൽ വേണമെന്നാണ് യോഗിയുടെ പരാമർശം.

Pinarayi Vijayan against yogi adityanath over controversial response about kerala
Author
Thiruvananthapuram, First Published Feb 10, 2022, 1:33 PM IST

തിരുവനന്തപുരം: കേരളത്തെ ആക്ഷേപിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് (Yogi Adityanath) മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan). യുപി കേരളം പോലെയായാൽ അവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയരും. മികച്ച വിദ്യാഭ്യാസവും ആരോഗ്യ സംവിധാനങ്ങളും ഉണ്ടാകും. മതത്തിന്‍റെയും ജാതിയുടെയും പേരിൽ ആരും കൊല്ലപ്പെടില്ലെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. യുപിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് അതാണെന്നും പിണറായി വിജയന്‍ ട്വിറ്ററില്‍ കുറിച്ചു.

 ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വിവാദ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിമര്‍ശനം രേഖപ്പെടുത്തി. 'പ്രിയപ്പെട്ട യുപി, കേരളം പോലെയാകാൻ വേണ്ടി വോട്ട് ചെയ്യൂ...' എന്നാണ് വി ഡി സതീശന്‍ ട്വിറ്ററില്‍ കുറിച്ചത്.

വോട്ടർമാരോട് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്ന വീഡിയോയിലാണ് യോഗി ആദിത്യനാഥ് കേരളത്തെക്കുറിച്ച് വിവാദ പരാമർശം നടത്തിയത്.  ഉത്തർപ്രദേശ് കേരളത്തെ പോലെയാകാതിരിക്കാൻ കരുതൽ വേണമെന്നാണ് യോഗിയുടെ പരാമർശം. 'തീർച്ചയായും വോട്ട് ചെയ്യൂ, നിർബന്ധമായും ചെയ്യൂ, നിങ്ങളുടെ ഒരു വോട്ട് ഉത്തർപ്രദേശിന്‍റെ ഭാവി നിർണയിക്കും. അല്ലെങ്കിൽ ഉത്തർപ്രദേശ് കശ്മീരും കേരളവും ബംഗാളും പോലെയാകും', എന്നാണ് യുപി ബിജെപിയുടെ ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിൽ യോഗി ആദിത്യനാഥ് പറയുന്നത്. നീതി ആയോഗ് കേരളത്തിന് ഒന്നാം സ്ഥാനം നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് ഇടതുപക്ഷം വിഷയത്തില്‍ തിരിച്ചടിച്ചത്.

വീഡിയോയിൽ യോഗി സംസാരിക്കുന്നതിന്‍റെ ഏകദേശപരിഭാഷ ഇങ്ങനെ: ''പ്രിയപ്പെട്ട യുപിയിലെ വോട്ടർമാരേ, വലിയൊരു തീരുമാനമെടുക്കേണ്ട സമയം വന്നുചേർന്നിരിക്കുന്നു. കഴി‌ഞ്ഞ അഞ്ച് വർഷമായി ബിജെപിയുടെ നേതൃത്വത്തിലുള്ള യുപി സർക്കാർ എന്തെല്ലാം വികസനപ്രവർത്തനങ്ങൾ ചെയ്തുവോ അതെല്ലാം തീർത്തും പ്രതിബദ്ധതയോടെയാണ് ചെയ്തത്. എല്ലാ വാഗ്ദാനങ്ങളും ഞങ്ങൾ പാലിച്ചു. അഭൂതപൂർവമായ പലതും കഴിഞ്ഞ അഞ്ച് വർഷമായി സംഭവിച്ചു. നിങ്ങൾ ബുദ്ധിപൂർവം തീരുമാനമെടുത്തില്ലെങ്കിൽ കഴിഞ്ഞ അഞ്ച് വർഷമായി തുടർന്ന് വരുന്ന എല്ലാ നീക്കങ്ങൾക്കും മേൽ വെള്ളം വീണത് പോലെയാകും. അങ്ങനെ ചെയ്താൽ ഉത്തർപ്രദേശ് കശ്മീരും കേരളവും ബംഗാളുമായി മാറാൻ ഏറെക്കാലമെടുക്കില്ല. നിങ്ങളുടെ ഓരോ വോട്ടും എന്‍റെ കഴിഞ്ഞ അഞ്ച് വർഷത്തെ തപസ്യയ്ക്കുള്ള അംഗീകാരമായി നൽകുക. ഓരോ വോട്ടും അടുത്ത അഞ്ച് വർഷം നിങ്ങൾക്ക് ഭയരഹിതമായി യുപിയിൽ കഴിയാനുള്ള വോട്ടാകട്ടെ. ജയ് ജയ് ശ്രീറാം''.

അഞ്ച് വർഷത്തെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയുള്ള വിഡിയോയിലാണ് യോഗി ആദിത്യനാഥ് കേരളത്തെക്കുറിച്ച് വിവാദ പരാമർശം നടത്തിയത്. സൂക്ഷിച്ച് വോട്ട് ചെയ്തില്ലെങ്കിൽ ഉത്തർപ്രദേശ് കേരളത്തെയും ബംഗാളിനെയും കശ്മീരിനെയും പോലെയാകാൻ ഏറെക്കാലം വേണ്ടിവരില്ല എന്നാണ് മുന്നറിയിപ്പ്. ഈ മൂന്ന് സംസ്ഥാനങ്ങളുടെ കാര്യം എന്തിന് പറയുന്നു എന്ന് യോഗി വിശദീകരിക്കുന്നില്ല. യോഗിയുടെ പ്രസ്താവനയ്ക്കെതിരെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തു വന്നു. നിതി ആയോഗിൻറെ വികസന സൂചികയിൽ കേരളം ഒന്നാമതാണ്. ഉത്തർപ്രദേശിനെ കേരളത്തെ പോലയാക്കണമെങ്കിൽ ബിജെപിയെ സംസ്ഥാനത്ത് പരാജയപ്പെടുത്തണമെന്നും യെച്ചൂരി പറഞ്ഞു.

Follow Us:
Download App:
  • android
  • ios