'മുഖ്യമന്ത്രി കസേരയിൽ അല്ലെങ്കിൽ തന്റെ മറുപടി മറ്റൊന്നാകും. അത് സുധാകരനോട് ചോദിച്ചാ മതി'
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നൽകുന്ന സുരക്ഷ സംബന്ധിച്ച് പ്രതിപക്ഷം ഉയർത്തിയ വിമർശനത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ നൽകിയ മറുപടിയിലാണ് പിണറായി പ്രതിപക്ഷത്തിന് മറുപടി നൽകിയത്. മുഖ്യമന്ത്രി വീട്ടിലിരിക്കേണ്ടി വരുമെന്ന പ്രതിപക്ഷ നേതാവിന്റെ പരാമർശം ഉന്നയിച്ചായിരുന്നു പിണറായി മറുപടി നൽകിയത്.
'പഴയ വിജയനാണെങ്കിൽ ഞാൻ അപ്പോഴേ മറുപടി പറഞ്ഞിട്ടുണ്ടാകും. ആ മറുപടിയല്ല ഇപ്പോൾ പറയേണ്ടത്. മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്ന ആൾക്കെതിരെ സ്വാഭാവിക പ്രതിഷേധം ഉണ്ടാകും. മുഖ്യമന്ത്രിക്കെതിരെ പരാമർശങ്ങൾ പറയേണ്ടി വരും. മുഖ്യമന്ത്രി കസേരയിൽ അല്ലെങ്കിൽ തന്റെ മറുപടി മറ്റൊന്നാകും. അത് സുധാകരനോട് ചോദിച്ചാ മതി'- മുഖ്യമന്ത്രി ചിരിയോടെ പറഞ്ഞു. ഇതെല്ലാം ഇല്ലാത്ത കാലത്ത്, നിങ്ങളെല്ലാം സർവസജ്ജമായ കാലത്ത് ഞാനീ ഒറ്റത്തടിയായി നടന്നിരുന്നു. എല്ലാതരത്തിലും. വീട്ടീന്ന് പുറത്തിറക്കൂലാ എന്നൊക്കെ ആലോചിച്ച കാലത്തും ഞാൻ പുറത്തിറങ്ങി നടക്കുന്നുണ്ടെന്നും പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാനദണ്ഡ പ്രകാരമാണ് സുരക്ഷയൊരുക്കുന്നതെന്നും സെക്യൂരിറ്റി റിവ്യൂ കമ്മിറ്റിയാണ് സുരക്ഷ തീരുമാനിക്കുന്നതും നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഇസെഡ് പ്ലസ് സുരക്ഷയാണ്. ഗവർണർക്കും വയനാട് എംപി രാഹുൽ ഗാന്ധിക്കും ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
