തുടർഭരണം നഷ്ടമായതിനെ തുടർന്ന് പിണറായി വിജയൻ തിരുവനന്തപുരത്ത് പുതിയ വാടക വീട്ടിലേക്ക് താമസം മാറുന്നു. ക്ലിഫ് ഹൗസിൽ നിന്നും ചിന്ത ഫ്ലാറ്റിലേക്കും മാറിയ ശേഷമാണ് ഈ പുതിയ വീടുമാറ്റം. പ്രതിപക്ഷ നേതൃസ്ഥാനത്തെക്കുറിച്ചുള്ള അനിശ്ചിതത്വവും തോൽവിയുടെ കൂട്ടുത്തരവാദിത്തം സംബന്ധിച്ച പാർട്ടി നിലപാടും വാർത്തയിൽ പരാമർശിക്കുന്നു.

തിരുവനന്തപുരം: തുടർഭരണം നഷ്ടപ്പെട്ടതോടെ പിണറായി വിജയൻ പുതിയ വീട്ടിലേക്ക് താമസം മാറുന്നു. താമസത്തിനായി തലസ്ഥാന നഗരത്തിൽ ബേക്കറി ജങ്ഷനില്‍ പുതിയ വാടക വീടെടുത്തു. ദില്ലിൽ നിന്ന് പുതിയ വീട്ടിലേക്കായിരിക്കും എത്തുക. ദില്ലിയില്‍ നിന്ന് എത്തിയ പിണറായി, എകെജി സെന്ററിലെ എം.വി.ഗോവിന്ദന്റെ വാഹനത്തിലാണ് യാത്ര ചെയ്തത്. പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുമോ എന്നതിനെക്കുറിച്ച് തീരുമാനം ആയില്ല. തെരഞ്ഞെടുപ്പിൽ തോറ്റതോടെ ക്ലിഫ് ഹൗസിൽ നിന്ന് ചിന്ത ഫ്ലാറ്റിലേക്ക് താമസം മാറിയിരുന്നു. കോൺ​ഗ്രസ് മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പ് നീളുന്നതിനാൽ അദ്ദേഹം ഇപ്പോഴും കാവൽ മുഖ്യമന്ത്രിയായി തുടരുകയാണ്. ഇതിനിടെയാണ് വീടുമാറ്റം.

Add Asianetnews as a Preferred SourcegooglePreferred

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നതിൽ പൊളിറ്റ് ബ്യൂറോ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയ സി പി എം പി ബി യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് ജനറൽ സെക്രട്ടറി എംഎ ബേബി കൃത്യമായി മറുപടി നൽകിയില്ല. കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ പൂർണ്ണമായും പിന്തുണയ്ക്കുന്ന നിലപാടാണ് സിപിഎം നേതൃത്വം സ്വീകരിച്ചത്.

തോൽവിയുടെ ധാർമ്മിക ഉത്തരവാദിത്വം പിണറായി വിജയൻ മാത്രം ഏറ്റെടുക്കേണ്ടതില്ലെന്നും ഇത് പാർട്ടിയുടെ കൂട്ടായ ഉത്തരവാദിത്വമാണെന്നും ബേബി വ്യക്തമാക്കി. തോൽവി കൂട്ടുത്തരവാദിത്തമാണ്. കേരളത്തിലെ തോൽവിയുടെ ധാർമ്മിക ഉത്തരവാദിത്തം പിണറായി വിജയൻ ഏറ്റെടുക്കേണ്ടതില്ല. ഒരാൾ മാത്രം ഉത്തരവാദിത്തം ഏറ്റെടുക്കുന്ന സമീപനം സിപിഎമ്മിനില്ല. കൂട്ടായ ഉത്തരവാദിത്തമാണ് പാർട്ടിക്കുള്ളത്. തെറ്റ് തിരുത്തൽ ഉണ്ടാകുമെന്നും പാർട്ടിയിൽ നേതൃമാറ്റം ഉണ്ടാകുമോ എന്ന് അപ്പൊൾ അറിയാമെന്നും ജനറൽ സെക്രട്ടറി വ്യക്തമാക്കി.