സിപിഎമ്മിനെ ക്ഷീണിപ്പിക്കാനുള്ള ശ്രമങ്ങൾ വിലപ്പോവില്ലെന്ന് പിണറായി വിജയൻ. രാഷ്ട്രീയ എതിരാളികളും പാർട്ടിയെ വഞ്ചിച്ചവരും ചേർന്ന് വിശ്വാസ്യത തകർക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ധീരരക്തസാക്ഷികളുടെ ചോരയിൽ പടുത്തുയർത്തിയ പ്രസ്ഥാനത്തെ തകർക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

ആലപ്പുഴ: ജനങ്ങൾക്ക് പാർട്ടിയലുള്ള വിശ്വാസ്യതക്ക് ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവും പിബി അം​ഗവുമായ പിണറായി വിജയൻ. മറിച്ച്, ജനങ്ങൾക്കായി നിലകൊള്ളുന്ന പാർട്ടിയാണിതെന്ന ബോധ്യം ജനമനസ്സുകളിൽ കൂടുതൽ ശക്തമാവുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ വല്ലാതെ അസ്വസ്ഥരാക്കുന്നതിനാൽ പാർട്ടിയെ കളങ്കിതപ്പെടുത്താൻ അവർ പല മാർഗങ്ങളും സ്വീകരിക്കുന്നുണ്ടെങ്കിലും, അത്തരം ശ്രമങ്ങൾ കൊണ്ടൊന്നും പാർട്ടിയുടെ വിശ്വാസ്യത തകർക്കാൻ കഴിഞ്ഞിട്ടില്ല. പാർട്ടിയോടൊപ്പം ഉണ്ടായിരുന്ന ചിലരെയടക്കം വിലയ്ക്കെടുക്കാൻ ശ്രമങ്ങളുണ്ടാവുകയും മാറുന്ന കാലത്ത് ചിലരെ സ്വാധീനിക്കാൻ എതിരാളികൾക്ക് കഴിയുകയും ചെയ്തു. സിപിഎം മാന്നാർ ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയൻ.

പാർട്ടിയെ വഞ്ചിച്ച് എതിരാളി ക്യാമ്പിലേക്ക് പോയവർ ഈ പ്രസ്ഥാനത്തിന്റെ വിശ്വാസ്യത തകർക്കാൻ പരമാവധി ശ്രമിച്ചെങ്കിലും പാർട്ടി തകർന്നുപോയില്ല. അടുത്തകാലത്തായി ഇത്തരം ശ്രമങ്ങൾക്ക് ആക്കവും വേഗതയും കൂടിയിട്ടുണ്ടെന്നു മാത്രമല്ല, സാധാരണഗതിയിൽ വഞ്ചന കാണിക്കുമെന്ന് പ്രതീക്ഷിക്കാത്ത ചിലർ പോലും പാർട്ടിയെ പിന്നിൽ നിന്ന് കുത്തുന്ന സാഹചര്യവുമുണ്ടായിയെന്നും അദ്ദേഹം പറഞ്ഞു.

പ്രസ്ഥാനത്തെ ക്ഷീണിപ്പിക്കാമെന്ന് മോഹിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ, ഏതാനും വഞ്ചകരെ മുൻനിർത്തി തകർത്തുകളയാവുന്ന ഒന്നല്ല കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനകീയ വിശ്വാസ്യത. ചുവപ്പുപരവതാനിയിലൂടെ നടന്നു വന്ന പാർട്ടിയല്ല, മറിച്ച് ധീരരക്തസാക്ഷികളുടെ ചോരയാൽ പടുത്തുയർത്തിയ പുന്നപ്ര-വയലാറിന്റെ മണ്ണാണിതെന്നും എതിരാളികൾ ഒന്നിച്ചുചേരുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ച് പുതിയ കാര്യമല്ലെന്നും 1957 മുതൽ നമ്മൾ അത് കാണുന്നതാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ വലിയ തോതിലുള്ള വലതുപക്ഷവൽക്കരണത്തിനെതിരെ പാർട്ടി ഉറച്ചുതന്നെ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.