'കേരള ജനത ഒന്നിച്ച് ഊതിയാല്‍ പറന്നു പോകാവുന്നതേയുള്ളു പിണറായിയുടെ ഭരണം'; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് ഇരുന്നപ്പോള്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കാട്ടിയ അതേ ഗുണ്ടായിസം കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന പിണറായി വിജയന് യോജിച്ചതല്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
തിരുവനന്തപുരം: കേരള ജനത ഒന്നിച്ച് ഊതിയാല്‍ പറന്നു പോകാവുന്നതേയുള്ളു പിണറായിയുടെ ഭരണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എംഎൽഎ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചത് പിണറായിയുടെ ഗുണ്ടാസംഘമാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. പൊതുഖജനാവും ജനങ്ങളുടെ പോക്കറ്റും കൊള്ളയടിച്ച് പിണറായി വിജയനും കൂട്ടരും നടത്തുന്ന അശ്ലീല ഘോഷയാത്രയ്ക്കെതിരെ പ്രതിഷേധിക്കുന്നവരെ കായികമായി നേരിടുമെന്ന മുഖ്യമന്ത്രിയുടെ ഭീഷണി അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തിന് യോജിച്ചതല്ലെന്നും വാർത്താക്കുറിപ്പിൽ വിഡി സതീശൻ വ്യക്തമാക്കി.
പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് ഇരുന്നപ്പോള്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കാട്ടിയ അതേ ഗുണ്ടായിസം കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന പിണറായി വിജയന് യോജിച്ചതല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എയ്‌ക്കെതിരായ ആക്രമണം അപലപനീയവും കാടത്തവുമാണ്.
എം.എല്‍.എ ഉള്‍പ്പെടെയുളളവരെ പിണറായി വിജയന്റെ ഗുണ്ടകളാണ് ആക്രമിച്ചത്. മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടി പോകുന്ന സി.പി.എം ക്രിമിനലുകളാണ് വഴിയരുകില്‍ ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവരെ മൃഗീയമായി ആക്രമിക്കുന്നത്. കേരള ചരിത്രത്തില്‍ ആദ്യമാണ് ഗുണ്ടാസംഘത്തിന്റെ അകമ്പടിയില്‍ ഒരു മുഖ്യമന്ത്രി സഞ്ചരിക്കുന്നതെന്നും സതീശൻ രൂക്ഷഭാഷയിൽ വിമർശിച്ചു.
'നവകേരള സദസിനെത്തുന്നവര്‍ ഒന്നിച്ച് ഊതിയാല്‍ പറന്ന് പോകുന്നവരേയുള്ളു പ്രതിഷേധക്കാരെന്നാണ് പിണറായി പറയുന്നത്. അതു തന്നെയാണ് ഞങ്ങള്‍ക്കും പറയാനുള്ളത്, കേരള ജനത ഒന്നിച്ച് ഊതിയാല്‍ പറന്നു പോകുന്നതേയുള്ളു നിങ്ങളുടെ ഭരണവും. ബംഗാളിലേതു പോലെ പിന്നീട് വിലപിച്ചിട്ടു കാര്യമില്ല,' വാർത്താക്കുറിപ്പിൽ വി ഡി സതീശൻ പറഞ്ഞു.
'ശബരിമല തീര്‍ത്ഥാടന കാലം ദുരിതപൂര്‍ണ്ണം'; മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടൽ നടത്തണമെന്ന് ചെന്നിത്തല