യുഡിഎഫ് കൺവെൻഷനിൽ പിജെ ജോസഫ് ; ഗോ ബാക്ക് വിളിച്ച് പ്രവര്‍ത്തകര്‍
യുഡിഎഫ് നേതാക്കൾക്കൊപ്പം വേദിയിലെത്തിയ പി ജെ ജോസഫിനെ കണ്ടപ്പോൾ ജോസ് കെ മാണി വിഭാഗം പ്രവര്‍ത്തകര്‍ കൂവിവിളിച്ചു. കെഎം മാണിയെ പ്രകീര്‍ത്തിച്ചാണ് ജോസഫ് പ്രസംഗം തുടങ്ങിയത്
കോട്ടയം: കേരളാ കോൺഗ്രസിന്‍റെ ഔദ്യോഗിക ചിഹ്നം അനുവദിച്ചില്ലെങ്കിലും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പിജെ ജോസഫ് എത്തി. കോൺഗ്രസ് യുഡിഎഫ് നേതാക്കൾക്കൊപ്പം കൺവെൻഷൻ വേദിയിലേക്ക് എത്തിയ പിജെ ജോസഫിനെ കണ്ടപ്പോൾ ജോസ് കെ മാണി പ്രവര്‍ത്തകര്‍ കൂവി വിളിച്ചു. പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ പിജെ ജോസഫിനെ പ്രവര്‍ത്തകര്‍ ഗോ ബാക്ക് വിളിച്ചു.
കെഎം മാണിയെ പ്രകീര്‍ത്തിച്ചാണ് ജോസഫ് പ്രസംഗം തുടങ്ങിയത്. പാലായിലെ വികസനവും കെഎം മാണിയുമായി ഉണ്ടായിരുന്ന വ്യക്തിപരമായ അടുപ്പവും എല്ലാം വിവരിച്ച പിജെ ജോസഫ് തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ യുഡിഎഫ് ഒറ്റക്കെട്ടാകുമെന്നും വിജയം ഉറപ്പാണെന്നും പ്രതികരിച്ചു.
വ്യക്തിപരമായ വിരോധം ആരുമായും ഇല്ല. തര്‍ക്കം പാര്‍ട്ടിക്ക് അകത്താണ്. ജോസ് കെ മാണിയുമായുള്ള അഭിപ്രായ വ്യത്യാസം അധികം വൈകാതെ തീരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പിജെ ജോസഫ് പ്രസംഗത്തിൽ പറഞ്ഞു. രണ്ട് പാര്‍ട്ടിയായി നിന്നപ്പോൾ കെഎം മാണി വിളിച്ചപ്പോൾ മന്ത്രിസഭ വിട്ട് ഇറങ്ങി വന്നയാളാണെന്ന് മറക്കരുതെന്നും പിജെ ജോസഫ് ഓര്‍മ്മിപ്പിച്ചു.ജോസ് ടോം യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ്. ജോസ് ടോമിന്‍റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും പിജെ ജോസഫ് പറഞ്ഞു.