കോൺഗ്രസ് ഇടപെടലിനെ തുടർന്നാണ് പിജെ ജോസഫ് നിലപാട് മയപ്പെടുത്തിയത്.

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ നിലപാട് മയപ്പെടുത്തി ജോസഫ് വിഭാ​ഗം. സമാന്തര പ്രചാരണം യുഡിഎഫിലെ ചർച്ചകൾക്ക് ശേഷം മതിയെന്ന് പിജെ ജോസഫ് നിർദ്ദേശം നൽകി. കോട്ടയം ജില്ലാ കമ്മിറ്റിക്കാണ് നിർദ്ദേശം നൽകിയത്. കോൺഗ്രസ് ഇടപെടലിനെ തുടർന്നാണ് പിജെ ജോസഫ് നിലപാട് മയപ്പെടുത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

നിലവിൽ ഒന്നിച്ച് ഉള്ള പ്രചാരണത്തിനുള്ള സാഹചര്യം അല്ല ഉള്ളതെന്ന് ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തിൽ കോൺഗ്രസ് നേതാക്കൾ ഇടപെട്ടിട്ടുണ്ട്. സമാന്തര പ്രചാരണ വിഷയത്തിൽ ചർച്ച നടത്തും. ചർച്ചയ്ക്കായി മോൻസ് ജോസഫ്, ജോയ് എബ്രഹാം എന്നിവരെ ഇതിനായി ചുമതലപ്പെടുത്തിയെന്നും ജോസഫ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പാലയിൽ എത്തി ചർച്ചകൾ നടത്തിയിരുന്നു. അതിനുശേഷം ഉമ്മൻ ചാണ്ടി അടക്കമുള്ള മുതിർന്ന നേതാക്കൾ പി ജെ ജോസഫിനെ അടക്കം വിളിച്ച് സംസാരിക്കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് സമാന്തര പ്രചാരണം ഉടൻ വേണ്ടെന്ന തീരുമാനത്തിലേക്ക് ജോസഫ് വിഭാ​ഗം എത്തിരിക്കുന്നത്. 

രണ്ട് ദിവസത്തിന് ശേഷമാകും ഏത് വിധത്തിൽ പ്രചാരണം നടത്തണമെന്നതിൽ ജോസഫ് വിഭാ​ഗം തീരുമാനമെടുക്കുക. അതിന് മുമ്പ് സമാന്തര പ്രചാരണത്തിന്റെ കാര്യത്തിൽ നിന്ന് കോട്ടയം ജില്ലാ കമ്മിറ്റി പിന്മാറിയിരിക്കുകയാണ്. രണ്ട് ദിവസത്തിനുള്ളിൽ യുഡിഎഫുമായി ചർച്ചകൾ നടത്തും. ഇതിൽ ഉയരുന്ന തീരുമാനമനുസരിച്ചായിരിക്കും പ്രചാരണത്തിനിറങ്ങുക. 

കഴിഞ്ഞ ദിവസം ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ സമാന്തര പ്രചാരണ ഉടനില്ലെന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇന്നുമുതൽ സമാന്തര പ്രാചണം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ കോൺ​ഗ്രസ് നേതൃത്വം സമഗ്രമായി ഇടപെട്ടതോടെ ജോസഫ് വിഭാ​ഗം പിന്മാറിയിരിക്കുകയാണ്. അതേസമയം ജോസ് കെ മാണിയും സാമനമായ തീരുമാനമാണ് എടുത്തിരിക്കുന്നത്. പരസ്യ പ്രസ്താവനകൾ ജോസ് കെ മാണി വിഭാ​ഗം നടത്തില്ല.