ജോസ് കെ മാണി പുറത്ത്: വിശ്വാസവഞ്ചന കാണിച്ചെന്ന് ചെന്നിത്തല, കുട്ടനാട് സീറ്റ് ജോസഫിന്
ജോസ് കെ മാണിയോടുള്ള നിലപാട് പുനഃപരിശോധിക്കില്ലെന്ന് യുഡിഎഫ് യോഗം കഴിഞ്ഞിറങ്ങിയ പിജെ ജോസഫ് പറഞ്ഞു
തിരുവനന്തപുരം: കുട്ടനാട്ടിൽ സ്ഥാനാര്‍ത്ഥി ജോസ്ഫ് വിഭാഗത്തിന് തന്നെ നൽകി യുഡിഎഫ് യോഗം. ജോസ് കെ മാണി വിഭാഗവുമായി കൂടുതൽ ചര്‍ച്ചകളുടെ ആവശ്യമില്ലെന്നാണ് യുഡിഎഫ് യോഗത്തിന്‍റെ പൊതുനയം. ജോസ് വിഭാഗത്തെ ഇന്നത്തെ യോഗത്തിലേക്ക് വിളിച്ചില്ലെന്ന് യോഗത്തിന് ശേഷം രമേശ് ചെന്നിത്തല പറഞ്ഞു. കെ എം മാണി യുഡിഎഫിന്‍റെ മഹാനായ നേതാവാണ്. എന്നും യുഡിഎഫിനൊപ്പം നിൽക്കാനും കെഎം മാണി ആഗ്രഹിച്ചിരുന്നു. എന്നാൽ ജോസ് കെ മാണി വിശ്വാ,സ വഞ്ചന കാണിച്ചെന്നും അച്ചടക്കം മുന്നണി സംവിധാനത്തിന് അനിവാര്യമാണെന്നും രമേശ് ചെന്നിത്തല വിശദീകരിച്ചു
കുട്ടനാട്ടിൽ ജേക്കബ് എബ്രഹാം തന്നെ സ്ഥാനാര്‍ത്ഥിയെന്ന് പിജെ ജോസഫ് പറഞ്ഞു. ജോസ് കെ മാണിയോടുള്ള നിലപാട് പുനഃപരിശോധിക്കില്ലെന്ന് യുഡിഎഫ് യോഗം കഴിഞ്ഞിറങ്ങിയ പിജെ ജോസഫ് പ്രതികരിച്ചിരുന്നു. വെര്‍ച്വൽ യുഡിഎഫ് യോഗമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പിജെ ജോസഫ് അടക്കമുള്ള നേതാക്കൾ നേരിട്ട് കൺഡോൺമെന്റ് ഹൗസിലെത്തിയാണ് യോഗത്തിൽ പങ്കെടുത്തത്.
കഴിഞ്ഞ തവണ കുട്ടനാട്ടിൽ മത്സരിച്ച ജേക്കബ് എബ്രഹാം തന്നെ മത്സരിക്കാൻ ധാരണയായെന്നാണ് പിജെ ജോസഫ് വ്യക്തമാക്കുന്നത്. ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥി വേണമെന്ന് യുഡിഎഫ് കൺവീനര്‍ അടക്കമുള്ളവര്‍ മുന്നോട്ട് വച്ചെങ്കിലും പിജെ ജോസഫിനെ പിണക്കേണ്ടതില്ലെന്ന പൊതു വികാരത്തിനൊപ്പം മുന്നണിയോഗം നിൽക്കുകയായിരുന്നു എന്നാണ് മനസിലാക്കുന്നത്.
ജോസ് കെ മാണി വിഭാഗം ഇടത് മുന്നണിയോട് അടുത്ത് കഴിഞ്ഞെന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്. യുഡിഎഫ് പുറത്താക്കിയത് അല്ല അവർ സ്വയം പുറത്തു പോയതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനും മുന്നണിയോഗത്തിൽ ധാരണയായിട്ടുണ്ട്. വോട്ട് വാങ്ങി എം പി യും എം എൽ എ യുമായ ജോസ് വിഭാഗം യു ഡി എഫിനൊപ്പം നിൽക്കണമായിരുന്നു. അതിന് പകരം മുന്നണിയെ വഞ്ചിക്കുകയാണ് ജോസ് കെ മാണി ചെയ്തതെന്നും വിലയിരുത്തലുണ്ടായി.
ചവറയിൽ ഷിജു ബേബി ജോൺ തന്നെ സ്ഥാനാര്‍ത്ഥി. രണ്ടിടത്തും യുഡിഎഫിന് അനുകൂലമാണ് നിലവിലെ സ്ഥിതിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യുഡിഎഫ് യോഗത്തിന് ശേഷം അറിയിച്ചു.
അതേ സമയം രണ്ടില ചിഹ്നത്തിൽ മത്സരിക്കാൻ ആഗ്രഹമെന്ന് കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി ജേക്കബ് ഏബ്രഹാം പ്രതികരിച്ചു. പാർട്ടി രണ്ട് തട്ടിലായതിൽ വിഷമമുണ്ട്. തിരഞ്ഞെടുപ്പിൽ ഇതൊന്നും പ്രതിഫലിക്കില്ലെന്നും സർക്കാരിനെതിരായ വിധിയെഴുത്ത് കുട്ടനാട്ടിലുണ്ടാകുമെന്നും ജേക്കബ് ഏബ്രഹാം ഏഷ്യാനെറ്റ് ന്യൂസിനൊട് പറഞ്ഞു