എ കെ ബാലന് ഭ്രാന്ത് എന്ന് പറഞ്ഞിട്ടില്ലെന്നും ഭ്രാന്ത് എന്ന് ഉദ്ദേശിച്ചത് മുന്നണി മാറ്റ ചർച്ചയെ കുറിച്ചാണെന്നുമാണ് കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം

കോഴിക്കോട്: സി പി എം നേതാവ് എ കെ ബാലനെതിരായ 'ശുദ്ധ ഭ്രാന്ത്' പരാമർശത്തിൽ തിരുത്തുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി രംഗത്ത്. എ കെ ബാലന് ഭ്രാന്ത് എന്ന് പറഞ്ഞിട്ടില്ലെന്നും ഭ്രാന്ത് എന്ന് ഉദ്ദേശിച്ചത് മുന്നണി മാറ്റ ചർച്ചയെ കുറിച്ചാണെന്നുമാണ് കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം. കേരള ബാങ്ക് ഡയറക്ടർ ബോർഡ് സ്ഥാനം ലീഗ് എൽ ഡി എഫിലേക്ക് എന്ന സൂചനയാണെന്ന എ കെ ബാലന്‍റെ പരാമർശത്തോട് നേരത്തെ ബാലന് ശുദ്ധ ഭ്രാന്താണെന്നാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. ഈ പരാമർശത്തിലാണ് ഇപ്പോൾ കുഞ്ഞാലിക്കുട്ടി വിശദീകരണവുമായി രംഗത്തെത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

എകെ ബാലനോട് കടുപ്പിച്ച് കുഞ്ഞാലിക്കുട്ടി, 'മുന്നണി മാറ്റം' പരാമർശത്തിൽ കടുത്ത പ്രയോഗം; 'ബാലന് ശുദ്ധ ഭ്രാന്ത്'

പൊതുവെ കടുത്ത പ്രയോഗങ്ങൾ നടത്താത്ത കുഞ്ഞാലിക്കുട്ടി പക്ഷേ ബാലന് ഭ്രാന്താണെന്ന് പറഞ്ഞത് വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് തിരുത്തുമായി അദ്ദേഹം രംഗത്തെത്തിയത്. കേരള ബാങ്ക് ഡയറക്ടർ ബോർഡ് സ്ഥാനം മുന്നണി മാറ്റത്തിന്റെ ഭാഗം എന്ന് പറയുന്നത് ഭ്രാന്ത് ആണെന്നാണ് ഉദ്ദേശിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്ലിം ലീഗ് മുന്നണി മാറുന്നു എന്നത് മാധ്യമ സൃഷ്ടിയാണെന്നും യു ഡി എഫും ലീഗും തമ്മിലുള്ളത് പൊക്കിൾകൊടി ബന്ധമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി ഇന്ന് വ്യക്തമാക്കി. തുമ്മിയാൽ തെറിക്കുന്ന മൂക്കല്ല യു ഡി എഫും ലീഗും തമ്മിലുള്ള മുന്നണി ബന്ധമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. എൽ ഡി എഫ് മുന്നണിയിലേക്കുള്ള സൂചനയല്ല കേരള ബാങ്ക് ഡയറക്ടർ ബോർഡ് സ്ഥാനം ലീഗ് ഏറ്റെടുത്തത്. കേസ് കൊടുത്താലും കേരള ബാങ്ക് ഡയറക്ടർ ബോർഡ് സ്ഥാനം ലീഗിന് കിട്ടുമെന്നും ലീഗിന് അർഹതയുള്ള പദവിയാണ് അതെന്നും അദ്ദേഹം ചൂണ്ടികാട്ടുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ പുനർവിചിന്തനം നടത്തുമോ എന്നതിൽ ഇപ്പോൾ ഒന്നും പറയാനില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി വിവരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം