Asianet News MalayalamAsianet News Malayalam

പറ്റിയത് ജാഗ്രതക്കുറവ്; 'പപ്പു' പ്രയോഗത്തിൽ വിശദീകരണവുമായി ദേശാഭിമാനി റസിഡന്‍റ് എഡിറ്റർ

'കോണ്‍ഗ്രസ് തകര്‍ച്ച പൂര്‍ണമാക്കാന്‍ പപ്പു സ്ട്രെെക്ക്' എന്നായിരുന്നു ഇന്ന് ദേശാഭിമാനിയുടെ എഡിറ്റോറിയലിന്‍റെ തലക്കെട്ട്. ഇത് വിവാദമായ സാഹചര്യത്തിലാണ് പി എം മനോജ് വിശദീകരണ പോസ്റ്റുമായി രംഗത്തെത്തിയത്. പറ്റിയത് ജാഗ്രതക്കുറവാണെന്ന് സമ്മതിച്ച ദേശാഭിമാനി റസിഡന്‍റ് എഡിറ്റർ ഇത്  പരിശോധിക്കുന്നതിനും തിരുത്തുന്നതിനും മടിച്ചു നിൽക്കില്ലെന്ന് വ്യക്തമാക്കി. 

pm manoj admits mistake in pappu remark in deshabhimani
Author
Trivandrum, First Published Apr 1, 2019, 2:49 PM IST

‌തിരുവനന്തപുരം: സിപിഎം മുഖപത്രം ദേശാഭിമാനിയുടെ മുഖപ്രസംഗത്തിലെ പപ്പു പരാമർശത്തിൽ വിശദീകരണവുമായി ദേശാഭിമാനി റസിഡന്‍റ് എഡിറ്റർ പി എം മനോജ്. ജാഗ്രതക്കുറവ് കൊണ്ടുണ്ടായ പിശകാണ് തലക്കെട്ടിന് പിന്നിലെന്ന് മനോജ് ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിച്ചു. രാഷ്ട്രീയ നേതാക്കളെ വ്യക്തിപരമായി അവഹേളിക്കുന്നതും അധിക്ഷേപ്പിക്കുന്നതും ഞങ്ങളുടെ രീതിയല്ല എന്ന് വിശദീകരിച്ച പി എം മനോജ് അങ്ങനെ ഒരു വാക്ക് വന്നത് അനുചിതമാണെന്നും സമ്മതിച്ചു. 

'കോണ്‍ഗ്രസ് തകര്‍ച്ച പൂര്‍ണമാക്കാന്‍ പപ്പു സ്ട്രെെക്ക്' എന്നായിരുന്നു ഇന്ന് ദേശാഭിമാനിയുടെ എഡിറ്റോറിയലിന്‍റെ തലക്കെട്ട്. ഇത് വിവാദമായ സാഹചര്യത്തിലാണ് പി എം മനോജ് വിശദീകരണ പോസ്റ്റുമായി രംഗത്തെത്തിയത്. പറ്റിയത് ജാഗ്രതക്കുറവാണെന്ന് സമ്മതിച്ച ദേശാഭിമാനി റസിഡന്‍റ് എഡിറ്റർ ഇത്  പരിശോധിക്കുന്നതിനും തിരുത്തുന്നതിനും മടിച്ചു നിൽക്കില്ലെന്ന് വ്യക്തമാക്കി. 

കോൺഗ്രസ് ദേശിയ അധ്യക്ഷനെ പപ്പുവെന്ന് വിളിച്ച് ആക്ഷേപിച്ചതിനെതിരെ കടുത്ത പ്രതിഷേധമാണ് കോൺഗ്രസ് നേതാക്കൾ സോഷ്യൽ മീഡിയയിൽ ഉയർത്തുന്നത്. വി ടി ബൽറാം അടക്കമുള്ള നേതാക്കളാണ് ഇതിൽ മുന്നിൽ. ഇതിനെതിരെയും മനോജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തി. എ കെ ജിയെ നികൃഷ്ടമായ ഭാഷയിൽ അധിക്ഷേപിച്ച് രംഗത്തെത്തിയ ബൽറാമിന് പപ്പുമോൻ വിളി കേട്ടപ്പോൾ ഉണ്ടാകുന്ന അസ്വസ്ഥത വിചിത്രമാണെന്നാണ് മനോജിന്‍റെ പരിഹാസം.

എൽഡിഎഫ് എറണാകുളം മണ്ഡലം സ്ഥാനാർത്ഥി പി രാജീവിന്‍റെ പേര് വിവാദത്തിലേക്ക് വലിച്ചിഴക്കാനുള്ള ശ്രമത്തിനെതിരെയും ശക്തമായ വിമർശനമാണ് മനോജ് ഉന്നയിക്കുന്നത്. എറണാകുളം മണ്ഡലത്തിൽ പ്രചരണത്തിൽ മുഴുകി നിൽക്കുന്ന പി രാജീവ് എഡിറ്റോറിയൽ എഴുതിയെന്ന് ബൽറാം എങ്ങനെ കണ്ടെത്തി എന്ന് ചോദിക്കുന്ന മനോജ്  എഡിറ്ററാണ് മുഖപ്രസംഗം എഴുതുന്നത് എന്ന് ബൽറാമിനോട് ആരാണ് പറഞ്ഞു കൊടുത്തതെന്നും ചോദിക്കുന്നു

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണ രൂപം

രാഹുൽഗാന്ധിയെ എന്നല്ല രാഷ്ട്രീയനേതാക്കളെ ആരെയും വ്യക്തിപരമായി അവഹേളിക്കുന്നതും അധിക്ഷേപിക്കുന്നതും ഞങ്ങളുടെ രാഷ്ട്രീയമല്ല. രാഹുൽഗാന്ധിയെ ബിജെപി പപ്പുമോൻ എന്ന് വിളിച്ചപ്പോഴും കോൺഗ്രസിൻറെ വടകര സ്ഥാനാർഥിയായ കെ മുരളീധരൻ സോണിയാഗാന്ധിയെ മദാമ്മ എന്ന വിളിച്ചപ്പോഴും ഞങ്ങൾ അതിനെ പ്രോത്സാഹിപ്പിച്ചിട്ടില്ല; എതിർത്തിട്ടേ ഉള്ളൂ. തിങ്കളാഴ്ച മുഖപ്രസംഗത്തിൽ പപ്പു സ്ട്രൈക്ക് എന്ന പ്രയോഗം വന്നത് അനുചിതമാണ്. ജാഗ്രത കുറവ് കൊണ്ട് ഉണ്ടായ ഒരു പിശകാണ് അത്. അത് പരിശോധിക്കുന്നതിനും തിരുത്തുന്നതിനും ഞങ്ങൾ ഒട്ടും മടിച്ചു നിൽക്കുന്നില്ല. എന്നാൽ ഇന്നലെ വരെ ബിജെപി പേർത്തും പേർത്തും പപ്പുമോൻ വിളിക്കുകയും പരിഹസിക്കുകയും ചെയ്തപ്പോൾ ഒന്നും ഉണ്ടാകാത്ത വികാരവിക്ഷോഭവും ആയി ചില ആളുകൾ ഇറങ്ങിപ്പുറപ്പെട്ടത് പരിഹാസ്യമാണ്. പാവങ്ങളുടെ പടനായകൻ എന്ന് എതിരാളികൾ പോലും വിളിക്കുകയും ആദരിക്കുകയും ചെയ്യുന്ന സ്വാതന്ത്ര്യസമരസേനാനി കൂടിയായ കമ്യൂണിസ്റ്റ് നേതാവ് സഖാവ് എ കെ ജിയെ നികൃഷ്ടമായ ഭാഷയിൽ വ്യക്തിഹത്യ നടത്തി ആക്ഷേപിക്കുകയും എതിർപ്പ് വന്നപ്പോൾ ആക്ഷേപത്തിൽ തന്നെ ഉറച്ചു നിൽക്കുകയും ചെയ്ത വി ടി ബൽറാമിന് പപ്പുമോൻ വിളി കേട്ടപ്പോൾ ഉണ്ടാകുന്ന അസ്വസ്ഥത വിചിത്രമാണ്. അക്കൂട്ടത്തിൽ സമർത്ഥമായി എറണാകുളത്തെ എൽഡിഎഫ് സ്ഥാനാർഥി പി രാജീവിന്റെ പേര് വലിച്ചിഴക്കാനും ബൽറാം ശ്രമിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഴുകി എറണാകുളം മണ്ഡലത്തിൽ ആകെ നിറഞ്ഞുനിൽക്കുന്ന പി രാജീവ് ആണ് എഡിറ്റോറിയൽ എഴുതിയത് എന്ന് ബൽറാം എങ്ങനെ കണ്ടെത്തി? ചീഫ് എഡിറ്ററാണ് മുഖപ്രസംഗം എഴുതുന്നത് എന്ന് ബൽറാമിനോട് ആരാണ് പറഞ്ഞത്? ഉഡായിപ്പിന് കയ്യും കാലും വെച്ചാൽ ബൽറാം എന്ന് വിളിക്കാം എന്ന് തോന്നുന്നു. ഞങ്ങൾ ഏതായാലും രാഹുൽഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിച്ചല്ല ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ജാഗ്രത കുറവ് എങ്ങനെ ഉണ്ടായി എന്ന് പരിശോധിച്ച് തിരുത്തൽ വരുത്താൻ ഞങ്ങൾക്ക് യാതൊരു മടിയും ഇല്ല എന്ന് ഒരിക്കൽ കൂടി പറയട്ടെ.

കൂടുതൽ വായനയ്ക്ക്

രാഹുലിനെ 'പപ്പു'വെന്ന് വിശേഷിപ്പിച്ചു; സിപിഎം മുഖപത്രത്തിനെതിരെ കോണ്‍ഗ്രസ്
Follow Us:
Download App:
  • android
  • ios