'മഹാഭാരതയുദ്ധം 18 ദിവസമെങ്കിൽ കൊറോണ യുദ്ധം 21 ദിവസത്തിനകം ജയിക്കാം', വാരാണസിയിൽ മോദി
കൊറോണ വൈറസിന്റെ വ്യാപനം തടയാൻ കേന്ദ്രം സ്വീകരിച്ച നടപടികൾ വാരാണസിയിൽ നടത്തിയ സംവാദപരിപാടിയിൽ വിശദീകരിച്ചു. കൊവിഡ് ഹെൽപ് ലൈൻ വാട്സാപ്പ് നമ്പറും മോദി പുറത്തുവിട്ടു.
ദില്ലി: മഹാഭാരത യുദ്ധം ജയിച്ചത് 18 ദിവസങ്ങള്‍ കൊണ്ടാണെന്നും 21 ദിവസങ്ങൾ കൊണ്ട് കൊവിഡിനെതിരായ യുദ്ധത്തിൽ ഇന്ത്യ വിജയിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകരോട് വിവേചനം പൊറുക്കില്ലെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി. ലോക്ക് ഡൗണിനെ തുടർന്ന് രാജ്യത്ത് ഭക്ഷ്യധാന്യത്തിന്റെയോ അവശ്യവസ്തുക്കളുടെയോ ക്ഷാമമില്ലെന്ന് കേന്ദ്രമന്ത്രിസഭ വിലയിരുത്തി. ജനങ്ങളെ സ്ഥിതി ബോധ്യപ്പെടുത്താൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ലോക്സഭ മണ്ഡലമായ വാരാണസിയിലെ ജനങ്ങളോട് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.
130 കോടി ജനങ്ങളുടെ ബലത്തിൽ കൊവിഡിനെതിരായ യുദ്ധം വിജയിക്കും. 21 ദിവസത്തെ ബുദ്ധിമുട്ട് സഹിക്കണം. എല്ലായിടത്തും എല്ലാം ശരിയെന്ന് താനും അവകാശപ്പെടുന്നില്ല. നവരാത്രിയുടെ ഈ സമയത്ത് ഒമ്പത് ദരിദ്ര കുടുംബങ്ങളെ ഏറ്റെടുക്കണം. രാജ്യവ്യാപക ലോക്ക് ഡൗണിന് ശേഷമുള്ള സാഹചര്യം കേന്ദ്രമന്ത്രിസഭാ യോഗം ചർച്ച ചെയ്തു. പ്രധാനമന്ത്രിയുടെ വീട്ടിൽ നിർദ്ദിഷ്ട അകലം പാലിച്ചാണ് മന്ത്രിമാർ രണ്ടു മണിക്കൂർ നീണ്ടുനിന്ന യോഗത്തിലിരുന്നത്. കൊവിഡ് പ്രതിരോധത്തിനുള്ള ലോക്ക്ഡൗൺ ജനങ്ങൾ അംഗീകരിച്ചതായി യോഗം വിലയിരുത്തി. ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന 21 ദിവസവും അവശ്യസാധനങ്ങൾക്ക് ഒരു ക്ഷാമവും ഉണ്ടാവില്ലന്നും മന്ത്രിസഭാ യോഗം വിലയിരുത്തി.
ആരോഗ്യപ്രവർത്തകർ ഇന്ന് ദൈവത്തെപോലെ മരണത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കുന്നു. അതിനാൽ, കൊവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കെതിരെ വിവേചനം പൊറുക്കില്ലെന്നും അങ്ങനെയുണ്ടായാൽ ശക്തമായ നടപടി അത്തരക്കാർക്കെതിരെ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊറോണ വൈറസിന്റെ വ്യാപനം തടയാൻ കേന്ദ്രം സ്വീകരിച്ച നടപടികൾ വാരാണസിയിൽ നടത്തിയ സംവാദപരിപാടിയിൽ വിശദീകരിച്ചു. കൊവിഡ് ഹെൽപ് ലൈൻ വാട്സാപ്പ് നമ്പറും മോദി പുറത്തുവിട്ടു. 9013151515 എന്നതാണ് വാട്സാപ്പ് ഹെൽപ് ലൈൻ നമ്പർ.
അതേസമയം, ഒരിടത്തും അവശ്യസാധനങ്ങൾക്ക് ക്ഷാമം ഇല്ലെന്നും അവശ്യസർവ്വീസുകൾ പതിവുപോലെ തുടരുമെന്നും ജനങ്ങളെ അറിയിക്കാൻ ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ജി ഇരുപത് ഉച്ചകോടി നാളെ വൈകിട്ട് നടക്കും. ഇന്ത്യയുടെ നിർദ്ദേശം ജിഇരുപത് അദ്ധ്യക്ഷ സ്ഥാനത്തുള്ള സൗദി അറേബ്യ അംഗീകരിക്കുകയായിരുന്നു. അംഗരാജ്യങ്ങൾക്കു പുറമെ യുഎൻ, ആസിയാൻ, ജിസിസി
തുടങ്ങിയ കൂട്ടായ്മകളുടെ പ്രതിനിധികളും ജി ഇരുപതിൽ പങ്കെടുക്കും. ഇതാദ്യമായാണ് ലോകത്തെ ഇത്രയും രാജ്യങ്ങൾ കൊവിഡ പ്രതിരോധത്തിനായി ഒത്തുകൂടുന്നത്.