വര്‍ക്കലയിൽ വിവാഹ വാഗ്ദാനം നൽകി 16കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നഗരൂർ സ്വദേശി അനീഷിന് 40 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പെണ്‍കുട്ടിയോട് പ്രേമം നടിച്ച് താലികെട്ടി വിവാഹം കഴിച്ചതായി തെറ്റിദ്ധരിപ്പിച്ചായിരുന്നു പീഡനം.

തിരുവനന്തപുരം: വര്‍ക്കലയിൽ വിവാഹ വാഗ്ദാനം നൽകി 16കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. നഗരൂർ സ്വദേശി അനീഷിനെയാണ് വര്‍ക്കല അതിവേഗ കോടതി ശിക്ഷിച്ചത്. 2015ൽ അയിരൂർ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. 16കാരിയുടെ വീട്ടിൽ കരാർ പണിക്ക് എത്തിയതായിരുന്നു വിവാഹിതനായ അനീഷ്. പെൺകുട്ടിയോട് പ്രേമം നടിച്ച് അടുത്തുള്ള ക്ഷേത്രത്തിൽ കൊണ്ടുപോയി താലികെട്ടി വിവാഹം കഴിച്ചതായി നടിച്ചു. തുടര്‍ന്ന് പ്രതിയുടെ വാടകവീട്ടിൽ എത്തിച്ച് കുട്ടിയെ പീഡിപ്പിച്ചു. പിന്നീട് വീണ്ടും കുട്ടിയെ ശാരീരിക ബന്ധത്തിന് നിർബന്ധിച്ചപ്പോള്‍ വഴങ്ങിയില്ല. തുടര്‍ന്ന് കുട്ടിയുടെ മുഖത്തടിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

പ്രതിയുടെ ആദ്യ ഭാര്യയും കുട്ടികളും പ്രതിയെ അന്വേഷിച്ച് എത്തിയപ്പോഴാണ് ഇയാൾ വിവാഹിതനാണെന്ന കാര്യം കുട്ടി അറിയുന്നത്. തുടർന്ന് പെൺകുട്ടി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിനും ഇന്ത്യൻ ശിക്ഷാനിയമം 323 വകുപ്പ് പ്രകാരവുമാണ് അനിഷീന് 40 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. പിഴ അടക്കുന്ന പക്ഷം ഒരു ലക്ഷം രൂപ അതിജീവിതയ്ക്ക് നല്കാനും വർക്കല അതിവേഗ കോടതി ജഡ്ജി എസ്. ആർ. സിനി ഉത്തരവിട്ടു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. ഹേമചന്ദ്രൻ നായർ ഹാജരായി.