കഴിഞ്ഞ ശനിയാഴ്ച്ച രാത്രി വിവാഹച്ചടങ്ങ് നടക്കുന്ന ഹാളില്‍വച്ചാണ് പ്രതികള്‍ നെട്ടൂർ സ്വദേശി റഫീക്കിനെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചത്. ചികിത്സയിലായിരുന്ന റഫീക്ക് ആശുപത്രി വിട്ടു. 

കൊച്ചി: നെട്ടൂരില്‍ മകളെ ശല്ല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ കുത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ. നെട്ടൂർ സ്വദേശി ജിൻഷാദാണ് അറസ്റ്റിലായത്. കേസിലെ രണ്ടാം പ്രതി അഫ്‍സല്‍ കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു. മൂന്ന് പ്രതികളാണ് കേസിലുള്ളത്. മൂന്നാമനായി തെരച്ചിൽ തുടരുകയാണെന്ന് പനങ്ങാട് പൊലീസ് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച്ച രാത്രി വിവാഹച്ചടങ്ങ് നടക്കുന്ന ഹാളില്‍വച്ചാണ് പ്രതികള്‍ നെട്ടൂർ സ്വദേശി റഫീക്കിനെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചത്. ചികിത്സയിലായിരുന്ന റഫീക്ക് ആശുപത്രി വിട്ടു.

മകളെ ശല്ല്യം ചെയ്തതിനെ തുടർന്ന് പ്രദേശവാസിയായ ഇർഷാദ് എന്ന യുവാവിനെ പലതവണ റഫീക്ക് താക്കീത് ചെയ്തിരുന്നു. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടോടെ വിവാഹസത്കാരത്തിനിടെ സംഘം ചേർന്ന് എത്തിയ ഇർഷാദുമായി പെൺകുട്ടിയുടെ അച്ഛൻ വാക്ക് തർക്കമായി. തുടർന്ന് ഇദ്ദേഹത്തിന്‍റെ തലയിലും ശരീരത്തിലും ഇർഷാദ് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. 

കേസില്‍ വലിയ ജനരോഷം ഉയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് രാത്രി നെട്ടൂരില്‍ നിന്ന് മറ്റൊരു പ്രതിയായ അഫ്സലിനെ പൊലീസ് പിടികൂടിയത്. ഇയാളുടെ ബൈക്കും കുത്താനുപയോഗിച്ച കത്തിയും കണ്ടെടുത്തിരുന്നു. പ്രദേശത്ത് നിരന്തരം മാഫിയ ആക്രമണങ്ങള്‍ അരങ്ങേറിയിട്ടും പൊലീസ് നിഷ്ക്രിയമെന്നാരോപിച്ച് നാട്ടുകാര്‍ രാത്രിയില്‍ തെരുവിലിറങ്ങിയിരുന്നു.