കളമശ്ശേരി മെഡി.കോളേജിലെ കൊവിഡ് രോഗിയുടെ മരണം: പൊലീസ് വിവരങ്ങൾ ശേഖരിച്ചു
ജീവനക്കാരുടെ അശ്രദ്ധ മൂലം വേണ്ടത്ര ഓക്സിജൻ സപ്പോർട്ട് കിട്ടാതെയാണ് ഹാരിസ് മരിച്ചതെന്ന നഴ്സിംഗ് ഓഫീസർ ജലജയുടെ ഓഡിയോ ക്ലിപ്പ് പുറത്തു വന്നതോടെയാണ് സംഭവവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ആരംഭിച്ചത്.
കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് രോഗി ചികിത്സ കിട്ടാതെ മരിച്ചെന്ന കുടുംബാംഗങ്ങളുടെ പരാതിയിൽ പൊലീസ് വിവരങ്ങൾ ശേഖരിച്ചു.
ഇന്ന് മെഡിക്കൽ കോളേജിലെത്തിയ കളമശ്ശേരി പൊലീസ് ആശുപത്രി സൂപ്രണ്ടിൽ നിന്നും സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചു. ഹാരിസ് മരിച്ച ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ വിവരങ്ങളും ആശുപത്രി അധികൃതരിൽ നിന്നും പൊലീസ് തേടിയിട്ടുണ്ട്. ഇതു കിട്ടിയ ശേഷം പൊലീസ് മൊഴിയെടുക്കൽ തുടങ്ങും.
ജീവനക്കാരുടെ അശ്രദ്ധ മൂലം വേണ്ടത്ര ഓക്സിജൻ സപ്പോർട്ട് കിട്ടാതെയാണ് ഹാരിസ് മരിച്ചതെന്ന നഴ്സിംഗ് ഓഫീസർ ജലജയുടെ ഓഡിയോ ക്ലിപ്പ് പുറത്തു വന്നതോടെയാണ് സംഭവവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ആരംഭിച്ചത്. നഴ്സിംഗ് സൂപ്രണ്ടിൻ്റെ വാദം ശരിവച്ചു ഐസിയുവിൽ ഡ്യൂട്ടി ചെയ്തിരുന്ന ജൂനിയർ ഡോക്ടർ നജ്മയും രംഗത്തു വന്നിരുന്നു.