Asianet News MalayalamAsianet News Malayalam

ഇപിക്കെതിരെയുള്ള കേസ് വേഗത്തിൽ പൂർത്തിയാക്കാൻ പൊലീസ്,സാക്ഷി മൊഴികൾ വീണ്ടും രേഖപ്പെടുത്തേണ്ടെന്ന് തീരുമാനം

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.കേസെടുക്കാൻ കഴിയില്ലെന്ന് സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ പൊലീസ് നേരത്തെ വിശദീകരിച്ചിരുന്നെങ്കിലും കോടതി വിധിയോടെ കാര്യങ്ങൾ മാറിമറിയുകയായിരുന്നു

Police decision to complete the case against EP Jayarajan quickly
Author
Thiruvananthapuram, First Published Jul 21, 2022, 5:30 AM IST

തിരുവനന്തപുരം : വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച (protest in flight)യൂത്ത് കോൺഗ്രസ് പ്രവർത്തകരെ (youth congress)കയ്യേറ്റം ചെയ്ത കേസിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജനും (ep jayarajan)മുഖ്യമന്ത്രിയുടെ രണ്ട് പേഴ്സനൽ സ്റ്റാഫ് അംഗങ്ങൾക്കെതിരെയും അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ പൊലീസ് തീരുമാനം. കോടതി നിർദേശപ്രകാരം ഇന്നലെയാണ് വലിയതുറ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.കേസെടുക്കാൻ കഴിയില്ലെന്ന് സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ പൊലീസ് നേരത്തെ വിശദീകരിച്ചിരുന്നു. 

 

കേസെടുത്ത സാഹചര്യത്തിലും സാക്ഷി മൊഴികൾ വീണ്ടും രേഖപ്പെടുത്തേണ്ടെന്നാണ് പൊലീസ് തീരുമാനം. പകരം പ്രതികളുടെ മൊഴി രേഖപ്പെടുത്തി കോടതിയിൽ റിപ്പോർട്ട് നൽകും. അതിനിടെ മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസിൽ മുൻ എംഎൽഎ കെ.എസ്.ശബരീനാഥൻ ശംഖുമുഖം അസിസ്റ്റന്‍റ് കമ്മീഷണർക്ക് മുന്പാകെ ഇന്നും ചോദ്യം ചെയ്യലിന് ഹാജരാകും. ഇന്നലെയും ശബരിനാഥ് ഹാജരായിരുന്നു. തുടർച്ചയായ മൂന്നുദിവസം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കോടതി നിർദേശം

'വധശ്രമം, ഗൂഢാലോചന'; ഇപിക്കും മുഖ്യമന്ത്രിയുടെ പേഴ‍്‍സണൽ സ്റ്റാഫ് അംഗങ്ങൾക്കുമെതിരെ കേസെടുത്തു

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഇ.പി.ജയരാജനും മുഖ്യമന്ത്രിയുടെ പേഴ‍്‍സണൽ സ്റ്റാഫ് അംഗങ്ങൾക്കെതിരെയും കേസെടുത്തു. തിരുവനന്തപുരം വലിയതുറ പൊലീസാണ് കേസെടുത്തത്. എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, പിഎ സുനീഷ് എന്നിവർക്കെതിരെയാണ് കേസ്. വധശ്രമം, മനഃപൂർവ്വമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

വിമാനത്തിലുണ്ടായ സംഘർഷത്തിൽ ഇ.പി.ജയരാജനെതിരെ കേസെടുക്കാൻ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട് ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കെതിരെയും കേസെടുക്കാൻ കോടതി നിർദേശിച്ചു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് കേസെടുക്കാൻ തിരുവനന്തപുരം ജെഎഫ്എംസി കോടതി രണ്ട് ജഡ്‍ജി ലെനി തോമസ് ഉത്തരവിട്ടത്. 

കണ്ണൂരിൽ നിന്ന് മുഖ്യമന്ത്രി എത്തിയ ഇൻഡിഗോ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ഇ.പി.ജയരാജൻ തള്ളി മാറ്റിയിരുന്നു. ഈ സംഭവത്തിൽ വധശ്രമ കേസ് ചുമത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പ്രതികളെ കോടതി ജാമ്യത്തിൽ വിട്ടു. പ്രവർത്തകരെ കയ്യേറ്റം ചെയ്ത ജയരാജനെതിരെയും കേസെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സാധ്യമല്ലെന്ന നിലപാടിലായിരുന്നു സർക്കാർ. മുഖ്യമന്ത്രി തന്നെ നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ സംഘർഷത്തിൽ കേസെടുക്കാൻ നിർദ്ദേശം നൽകിയ കോടതി നടപടി തിരിച്ചടിയല്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. മജിസ്ട്രേറ്റ് കോടതിയിൽ പരാതി കിട്ടിയാൽ കേസെടുക്കാൻ നിർദ്ദേശിക്കുന്നത് അവരുടെ ഉത്തരവാദിത്തമാണ്. അന്വേഷിക്കാൻ പൊലീസിനെ നിയോഗിക്കുന്നതും അതിന്റെ ഭാഗമാണ്. തിരിച്ചടിയെന്നത് മാധ്യമ വ്യാഖ്യാനം മാത്രമാണെന്നും ഇ.പി.ജയരാജൻ പ്രതികരിച്ചു.

Follow Us:
Download App:
  • android
  • ios