പ്രതിക്ക് ഒളിവില്‍ പൊകാനുള്ള സാഹചര്യം ഒരുക്കിയെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പ്രതിയെ തേടി രണ്ട് തവണ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ലെന്നാണ് പൊലീസിന്‍റെ വിശദീകരണം

മലപ്പുറം: പോക്സോ കേസില്‍ പ്രതിയായ സിപിഎം മലപ്പുറം ജില്ലാക്കമ്മിറ്റി അംഗത്തെ ഒരാഴ്ചയായിട്ടും പിടികൂടാതെ പൊലീസ്. നടപടികളില്‍ മെല്ലെപ്പോക്ക് തുടരുന്ന പൊലീസ് പ്രതിക്ക് ഒളിവില്‍ പൊകാനുള്ള സാഹചര്യം ഒരുക്കിയെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പ്രതിയെ തേടി രണ്ട് തവണ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ലെന്നാണ് പൊലീസിന്‍റെ വിശദീകരണം.

സിപിഎമ്മിന്‍റെ മലപ്പുറം മുന്‍ ജില്ലക്കമ്മിറ്റി അംഗമായ വേലായുധന്‍ വള്ളിക്കുന്നിനെതിരെ പോക്സോ കേസ്സ് രജിസ്റ്റര്‍ ചെയ്തിട്ട് ഒരാഴ്ച കഴിഞ്ഞു. ഇതുവരെ വേലായുധന്‍ വള്ളിക്കുന്നിനെ കസ്റ്റഡിയില്‍ എടുക്കാനോ തുടര്‍ നടപടികള്‍ ഈ കേസില്‍ നടത്താനോ പൊലീസിന് കഴിഞ്ഞിട്ടില്ല. പൊലീസിന്‍റെ മെല്ലപ്പോക്ക് വേലായുധന്‍ വള്ളിക്കുന്നിന് ഒളിവില്‍ പോകാന്‍ സാഹചര്യം ഒരുക്കിയെന്ന ആക്ഷേപം ഇതിനകം ഉയര്‍ന്ന കഴിഞ്ഞു. പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ വേലായുധന്‍ വള്ളിക്കുന്ന് പീഡിപ്പിച്ചെന്നാണ് പരാതി. ചൈല്‍ഡ് ലൈന്‍ സംഭവം പൊലീസില്‍ അറിയിച്ചതോടെ കഴിഞ്ഞ ‍ഞായറാഴ്ച പൊന്നാനി പൊലീസ് വേലായുധന്‍ വള്ളിക്കുന്നിനെതിരെ കേസ്സെടുത്തു. കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തി.

സംഭവം നടന്നത് കോഴിക്കോട് നല്ലളം പൊലീസ് പരിധിയിലായതിനാല്‍ കേസ് കഴിഞ്ഞ ബുധനാഴ്ചയോടെ ഇവിടേക്ക് മാറ്റി. എന്നാല്‍ മറ്റ് നടപടികള്‍ ഒന്നും പ്രതിക്കെതിരെ പെലീസ് സ്വീകരിച്ചില്ല. പോക്സോ നിയമത്തിലെ ഏഴ്, എട്ട് വകുപ്പുകള്‍ പ്രകാരമാണ് വേലായുധന്‍ വള്ളിക്കുന്നിനെതിരെ കേസ്സ് എടുത്തത്. പ്രതിയെ തേടി രണ്ട് തവണ വീട്ടില്‍ പോയെങ്കിലും വേലായുധന്‍ വള്ളിക്കുന്ന് മുങ്ങിയെന്നാണ് പൊലീസ് ഭാഷ്യം.കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയെന്ന് നല്ലളം പൊലീസ് പറയുന്നു. ഇതിന് ശേഷമാണ് പ്രതിയെക്ക് വേണ്ടി അന്വേഷണം തുടങ്ങിയത്. അപ്പോഴേക്കും വേലായുധൻ വളളിക്കുന്നിന് മാറിനിൽക്കാൻ സമയം കിട്ടി. നേരത്തെയും പീഡന ആരോപണങ്ങളുണ്ടായിരുന്നെങ്കിലും ഏറ്റവുമൊടുവിൽ പൊലീസ് കേസ്സെടുത്തപ്പോൾ മാത്രമാണ് സിപിഎം വേലായുധൻ വളളിക്കുന്നിനെ സസ്പെന്‍ഡ് ചെ്യതത്.