Asianet News MalayalamAsianet News Malayalam

കരുനാഗപ്പള്ളി എസ്എച്ച്ഒക്ക് എതിരായ പരാതി വ്യാജം? സിഐ മർദ്ദിക്കുന്നത് കണ്ടെന്ന് മൊഴി നൽകിയവർ സ്ഥലത്തില്ലാത്തവർ

വാഹനാപകടം ഉണ്ടാക്കിയതിന് പൊലീസ് കസ്റ്റഡിയിലെടുത്ത അഭിഭാഷകൻ ജയകുമാർ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്. ആശുപത്രിയിൽ വച്ച് അഡ്വ. ജയകുമാർ പൊലീസുകാരെയും ആശുപത്രി ജീവനക്കാരെയും ചവിട്ടിയെന്ന് ഡോക്ടറുടെ റിപ്പോർട്ട്

Police Lawyer dispute, medical report confirms Advocate was drunken
Author
First Published Sep 21, 2022, 10:47 AM IST

കൊല്ലം: കരുനാഗപ്പള്ളിയിൽ അഭിഭാഷകരും പൊലീസും തമ്മിലുണ്ടായ തർക്കത്തിൽ വഴിത്തിരിവായി ആശുപത്രി രേഖകൾ. വാഹനാപകടം ഉണ്ടാക്കിയതിന് പൊലീസ് കസ്റ്റഡിയിലെടുത്ത അഭിഭാഷകൻ ജയകുമാർ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്. മദ്യപിച്ചോ എന്ന് കണ്ടെത്താൻ പൊലീസ് ആശുപത്രിയിലെത്തിച്ചപ്പോൾ, അവിടെയും അഭിഭാഷകൻ അക്രമ സ്വഭാവം കാണിച്ചെന്ന് വ്യക്തമാക്കുന്ന ആശുപത്രി രേഖകളും പുറത്തു വന്നു. ആശുപത്രിയിൽ വച്ച് അഡ്വ. ജയകുമാർ പൊലീസുകാരെയും ആശുപത്രി ജീവനക്കാരെയും ചവിട്ടിയെന്നാണ് ഡോക്ടറുടെ റിപ്പോർട്ട്. വാഹനാപകടവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ജയകുമാ‍റിനെ കരുനാഗപ്പള്ളി എസ്എച്ച്ഒയുടെ നേതൃത്വത്തിൽ പൊലീസ് മർദ്ദിച്ചുവെന്നായിരുന്നു അഭിഭാഷകരുടെ ആരോപണം.

അതിനിടെ, കരുനാഗപ്പള്ളി എസ്എച്ച്ഒക്ക് എതിരെ നടപടി ആവശ്യപ്പെട്ട് നൽകിയ പരാതിയിൽ അഭിഭാഷകരുടെ മൊഴിയും വ്യാജം. എസ്എച്ച്ഒക്ക് എതിരായി മൊഴി നൽകിയ അഭിഭാഷകർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ല. മൊഴി നൽകിയ രണ്ട് അഭിഭാഷകരും 20 കിലോമീറ്ററോളം അകലെയായിരുന്നുവെന്ന് തെളിയിക്കുന്ന ടെലിഫോൺ രേഖകളും പുറത്തു വന്നു. അഡ്വ. ജയകുമാറിനെ എസ്എച്ച്ഒ മർദ്ദിക്കുന്നത് കണ്ടെന്നായിരുന്നു അഭിഭാഷകരുടെ മൊഴി. 

എസ്എച്ച്ഒ ഗോപകുമാർ ഉൾപ്പെടെ 4 പൊലീസുകാർക്കെതിരെ നടപടി എടുക്കാമെന്ന നിയമമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ബാർ ബഹിഷ്കരണ സമരം അഭിഭാഷക‌ർ അവസാനിപ്പിച്ചിരുന്നു. സെപ്തംബർ 5ന് നടന്ന സംഭവത്തിന്റെ പേരിൽ അഭിഭാഷകർ കൊല്ലത്ത് കോടതി ബഹിഷ്കരണം തുടങ്ങിയതോടെ കോടതി നടപടികൾ തടസ്സപ്പെട്ടിരുന്നു. സമരം ഇതര ജില്ലകളിലേക്കും വ്യാപിപ്പിക്കും എന്ന പ്രഖ്യാപിനത്തിന് പിന്നാലെയാണ് കൊച്ചിയിൽ ബാർ കൗൺസിൽ ചെയർമാന്റെ സാന്നിധ്യത്തിലും അതിന്റെ തുടർച്ചയായി തിരുവനന്തപുരത്ത് നിയമമന്ത്രിയുടെ സാന്നിധ്യത്തിലും ചർച്ചകൾ നടന്നത്. അതേസമയം പൊലീസുകാർക്കെതിരെ നടപടി എടുക്കാനുള്ള നീക്കത്തിൽ സേനക്കുള്ളിൽ അമർഷം ശക്തമാകുകയാണ്. കള്ളപ്പരാതിയിൽ രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്നുള്ള നടപടി അംഗീകരിക്കാൻ ആകില്ലെന്നാണ് ഒരു വിഭാഗം പൊലീസുകാരുടെ നിലപാട്. 

അഭിഭാഷകരുടെ പ്രതിഷേധത്തിനിടെ കോടതി വളപ്പിൽ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പ് അക്രമിക്കുകയും വാക്കിടോക്കിക്ക് കേടുപാടുണ്ടാക്കുയും ചെയ്തിരുന്നു. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും സംഘർഷത്തിൽ പരിക്കേറ്റു. പള്ളിത്തോട്ടം സ്റ്റേഷനിലെ എഎസ്ഐ മനോരഥൻ പിള്ളയ്ക്കാണ് മർദനമേറ്റത്. സംഭവത്തിൽ എഡിജിപി നിശാന്തിനിയുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണവും പുരോഗമിക്കുകയാണ്. 

 

 

Follow Us:
Download App:
  • android
  • ios