ഡ്യൂട്ടിയില്‍ കയറിയശേഷം കാണാതായി; പരിശോധനയില്‍ പൊലീസ് ഓഫീസറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
സ്റ്റേഷനോട് ചേർന്നുള്ള ക്വാര്‍ട്ടേഴ്‍സിലാണ് വൈകിട്ട് ആറരയോടെ മൃതദേഹം കണ്ടെത്തിയത്.
പാലക്കാട്: കൊല്ലംകോട് പൊലിസ് സ്റ്റേഷനിലെ സിവിൽ പൊലിസ് ഓഫീസർ ശ്രീത്സനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സ്റ്റേഷനോട് ചേർന്നുള്ള ക്വാര്‍ട്ടേഴ്‍സിലാണ് വൈകിട്ട് ആറരയോടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിലെ പാസ്സ്പോർട്ട് വെരിഫിക്കേഷൻ ഡ്യൂട്ടിയിലുള്ള ശ്രീൽസനെ സ്റ്റേഷനിൽ എത്തിയ ശേഷം കാണാതാവുകയായിരുന്നു. തുടർച്ചയായി ഫോണിൽ ബന്ധപ്പെട്ടിട്ടും കിട്ടിയില്ല. പിന്നാലെ എസ്എച്ച്ഒ യുടെ നേതൃത്തിൽ ക്വാര്‍ട്ടേഴ്സ് പരിശോധിച്ചപ്പോൾ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഫാനിൻ്റെ ഹുക്കിൽ പ്ലാസ്റ്റിക് കയറില്‍ കെട്ടി തൂങ്ങി മരിച്ച നിലായിലായിരുന്നു മൃതദേഹം. ആത്മഹത്യ കുറിപ്പ് പോലിസ് കണ്ടെടുത്തു. ഞാൻ പോകുന്നു, എല്ലാവർക്കും നന്ദി എന്നാണ് കുറിപ്പിലുള്ളത്. ശ്രീൽസൻ ഷോളയൂർ സ്റ്റേഷനിൽ നിന്നും കൊല്ലങ്കോട് പോലീസ് സ്റ്റേഷനിലെത്തിയിട്ട് ഒരു വർഷം തികയുന്നേയുള്ളു. മുമ്പ് മാനസികമായ പ്രശ്നങ്ങൾക്ക് ചികിത്സ നടത്തിയിരുന്നതായും പൊലിസ് അറിയിച്ചു.
ആലപ്പുഴയിലെ അപകടം: കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്പെന്റ് ചെയ്യും; ഗുരുതര വീഴ്ചയെന്ന് മോട്ടോർ വാഹന വകുപ്പ്
ആലപ്പുഴയിൽ കെഎസ്ആർടിസി ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്. കെഎസ്ആർടിസി ഡ്രൈവർ കെ വി ശൈലേഷിന്‍റെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ചയെന്ന് മോട്ടോർ വാഹനവകുപ്പ് പരിശോധനയിൽ കണ്ടെത്തി. ഇദ്ദേഹത്തിന്‍റെ ഡ്രൈവിങ് ലൈസൻസ് സസ്പെന്റ് ചെയ്യും. ഇക്കാര്യത്തിൽ നടപടിയെടുക്കാതിരിക്കാൻ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ കെ വി ശൈലേഷിന് മോട്ടോർ വാഹനവകുപ്പ് നോട്ടീസ് നൽകി.
വാഹനാപകടത്തിന് കാരണം കെഎസ്ആർടിസി ബസ് ഡ്രൈവറുടെ അശ്രദ്ധയാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് മോട്ടോർ വാഹന വകുപ്പ് കെഎസ്ആർടിസി ഡ്രൈവർക്ക് എതിരെ നടപടിയെടുക്കാൻ തീരുമാനിച്ചത്. ആലപ്പുഴ ജനറല്‍ ആശുപത്രി ജങ്ഷനില്‍ വൈകിട്ട് നാല് മണിക്കായിരുന്നു അപകടം. ആലപ്പുഴ കണ്ണാട്ടുചിറയിൽ മാധവൻ ആചാരിയും മകനും ഇടത് വശത്ത് ശരിയായ ദിശയിലൂടെയാണ് സ്കൂട്ടര്‍ ഓടിച്ചിരുന്നത്.
സ്കൂട്ടറിന്റെ പിറകിലായിരുന്നു കെഎസ്ആർടിസി ബസ് ഓവർടേക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബസ് സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബസിനടിയിലേക്ക് വീണ മാധവന്‍ അപകട സ്ഥലത്ത് തന്നെ മരണമടഞ്ഞു. സ്കൂട്ടർ ഓടിച്ചിരുന്ന മാധവന്‍റെ മകന്‍ ഷാജിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കലവൂർ സ്വദേശിയാണ് കെഎസ്ആർടിസി ബസ് ഓടിച്ച കെ വി ശൈലേഷ്. ഇദ്ദേഹത്തെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാന്‍ മന്ത്രി ആന്‍റണി രാജു നിര്‍ദ്ദേശം നൽകി.
Read Also : മങ്കിപോക്സ് ആഗോള പകര്‍ച്ചവ്യാധി, പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന