ഇന്നും ജില്ലാ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാൻ നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ചില സാക്ഷികളുടെ മൊഴി രേഖപ്പെടുത്താനുള്ളതിനാലാണ് എൽദോസിനോട് ഇന്ന് ഹാജരാകേണ്ടെന്ന് പൊലീസ് അറിയിച്ചത്.
കൊച്ചി: ബലാത്സംഗ കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിളളില്‍ എംഎൽഎയോട് ഇന്ന് ഹാജരാകേണ്ടന്ന് പൊലീസ്. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടന്നാണ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്. ഇന്നും ജില്ലാ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാൻ നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ചില സാക്ഷികളുടെ മൊഴി രേഖപ്പെടുത്താനുള്ളതിനാലാണ് എൽദോസിനോട് ഇന്ന് ഹാജരാകേണ്ടെന്ന് പൊലീസ് അറിയിച്ചത്.
എൽദോസ് കുന്നപ്പിളളില്‍ എംഎൽഎയുമായി പൊലീസ് ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. കോവളം ഗസ്റ്റ് ഹൗസിയും സൂയിസൈഡ് പോയിൻ്റിലും ഉള്‍പ്പെടെ പരാതിക്കാരിയുടെ മൊഴിയിൽ പറയുന്ന സ്ഥലങ്ങളിലായിരുന്നു തെളിവെടുപ്പ്. കേസിൽ എൽദോസ് കുന്നപ്പിള്ളില്‍ എംഎൽഎയ്ക്ക് ലഭിച്ച മുൻകൂർ ജാമ്യം റദ്ദാക്കാനായി സർക്കാർ ഹൈക്കോടതിയെ സമീപിക്കാൻ ഒരുക്കുന്നതിനിടെയാണ് തെളിവെടുപ്പ്. എൽദോസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.
Also Read: എൽദോസിനെതിരെ പുതിയൊരു കേസ് കൂടി; നടപടി പരാതിക്കാരി മജിസ്ട്രേറ്റിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തില്‍
കഴിഞ്ഞ മാസം 14ന് കോവളം സൂയിസൈഡ് പോയിറ്റിൽ വച്ച് എംഎൽഎ അപായപ്പെടുത്താൻ ശ്രമിക്കുകയും ഓടിരക്ഷപ്പെട്ടപ്പോള്‍ മർദ്ദിച്ചുവെന്നുമാണ് പരാതിക്കാരിയുടെ മൊഴി. ഇവിടെ രണ്ട് പ്രാവശ്യം എൽദോസിനെ എത്തിച്ച് തെളിവെടുത്തിരുന്നു. എറണാകുളത്തും തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് പറഞ്ഞു. അഭിഭാഷകന്‍റെ ഓഫീസിൽ വച്ച് പരാതി പിൻവലിക്കാൻ രേഖയുണ്ടാക്കാൻ ശ്രമിച്ചുവെന്നും എൽദോസ് മർദ്ദിച്ചുവെന്ന മൊഴിയിൽ പുതിയൊരു കേസ് കൂടി കഴിഞ്ഞ ദിവസം വഞ്ചിയൂർ പൊലീസ് എടുത്തിരുന്നു. ഈ കേസിൽ എൽദോസ് മുൻകൂർ ജാമ്യം തേടിയിട്ടുണ്ട്. കേസ് പിൻവലിക്കാൻ ഇപ്പോഴും ഭീഷണി തുടരുന്നതായി പരാതിക്കാരി ആരോപിക്കുന്നു. കോൺഗ്രസിലെ വനിതാ പ്രവര്‍ത്തക ഭീഷണി സന്ദേശം അയച്ചെന്നാണ് യുവതിയുടെ ആരോപണം. എംഎൽഎ കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നു. ഹാജരാക്കുന്നത് വ്യാജ തെളിവുകളാണ്. തനിക്ക് എന്ത് സംഭവിച്ചാലും ഉത്തരവാദി എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയാണെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി തിരുവനന്തപുരത്ത് പറഞ്ഞു. യുവതിയുടെ പരാതിയിൽ സൈബർ പൊലീസ് കേസെടുത്തിട്ടുണ്ട്.
