കള്ളമാർക്ക് ഇനി രക്ഷയില്ല; പൊലീസിന്റെ നിരീക്ഷണ സംവിധാനം അടുത്ത മാസം മുതൽ
സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിംഗ് സിസ്റ്റം (CIMS) എന്ന പേരിൽ ഒരുങ്ങുന്ന നിരീക്ഷണ സംവിധാനം അടുത്ത മാസം 15-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങൾക്കും വീടുകൾക്കും സമ്പൂർണ്ണ സുരക്ഷയൊരുക്കാൻ കേരളാ പൊലീസ് പുതിയ സംവിധാനം നടപ്പിലാക്കുന്നു. സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിംഗ് സിസ്റ്റം (CIMS) എന്ന പേരിൽ ഒരുങ്ങുന്ന നിരീക്ഷണ സംവിധാനം അടുത്ത മാസം 15-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ 24 മണിക്കൂർ സുരക്ഷ സംവിധാനം നടപ്പിലാക്കുന്നത്. സിസ്റ്റം സ്ഥാപിച്ച സ്ഥലങ്ങളിൽ സംശയകരമായ എന്തെങ്കിലും ഉണ്ടായാൽ ഏഴ് സെക്കന്റിനുള്ളിൽ വിവരം തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തുള്ള കൺട്രോള്‍ റൂമിൽ ലൈവ് ദൃശ്യങ്ങളടക്കം ലഭിക്കും. ഒപ്പം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്കും കൺട്രോള് റൂമിലേക്കും പ്രദേശത്തിന്റെ മാപ്പും ഫോൺ നമ്പരും അടക്കമുള്ള വിവരങ്ങളും ഉണ്ടാകും. ഇതോടെ സ്ഥലത്തെത്തുന്ന പൊലീസിന് പ്രതികളെ കൈയ്യോടെ പിടികൂടാൻ സാധിക്കുന്നു. ഒരു തവണ പൊലീസിന്റെ വാണ്ടഡ് ലിസ്റ്റിലുള്ളവർ ഈ ക്യാമറയ്ക്ക് മുന്നിൽ പോയാൽ അലാം മുഴങ്ങുകയും ചെയ്യും. പ്രാധാനമായും ധനകാര്യ സ്ഥാപനങ്ങളെ ഉദ്ദേശിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ദൃശ്യങ്ങള്‍ മൂന്ന് മാസം വരെ സൂക്ഷിക്കാനാകുന്ന രീതിയിലാണ് സിഐഎംസ് ഒരുക്കിയിരിക്കുന്നത്. വീടുകളിലും സ്ഥാപനങ്ങളിലുമായി സ്ഥാപിക്കാനാകുന്ന ഫേസ് റെക്ഗനീഷൻ ക്യാമറാ സംവിധാനവും ഇതോടൊപ്പം അവതരിപ്പിക്കുന്നുണ്ട്. കെൽട്രോണിന്‍റെ സാങ്കേതിക സഹായത്തോടെയുള്ള പ്രവർത്തിക്കുന്ന പദ്ധതിയുടെ വിശദാംശങ്ങൾ കൊച്ചിയിൽ നടന്ന ചടങ്ങിൽ അവതരിപ്പിച്ചു.