മലമ്പുഴ വനത്തില്‍ പരിശോധനയ്ക്ക് പോയ തണ്ടര്‍ ബോള്‍ട്ട് അംഗങ്ങളടക്കമുള്ള സംഘമാണ് വഴി തെറ്റി കാട്ടില്‍ കുടുങ്ങിയത്

പാലക്കാട്: കഞ്ചാവ് സംഘത്തെ തേടി പരിശോധനയ്ക്കായി കാടുകയറി, ഉൾവനത്തിൽ കുടുങ്ങിയ 14 അംഗ പൊലീസ് (Kerala Police) സംഘത്തെ കണ്ടെത്തി. തണ്ടർ ബോൾട്ട് സംഘം അടക്കമുള്ളവരെയാണ് കണ്ടെത്തിയത്. മലമ്പുഴ ഉൾക്കാട്ടിലാണ് (Malampuzha Forest) ഇവർ കുടുങ്ങിയിരുന്നത്. മലമ്പുഴയിൽ നിന്ന് പോയ രക്ഷാ സംഘമാണ് (Rescue Team) ഇവരെ കണ്ടെത്തിയത്. ഇവരെ തിരികെയെത്തിക്കാൻ ശ്രമം തുടരുകയാണ്. 

Add Asianetnews as a Preferred SourcegooglePreferred

വാളയാറിൽ നിന്നും മലമ്പുഴയിൽ നിന്നും രണ്ട് സംഘമായാണ് രക്ഷാസംഘം ഇന്ന് രാവിലെ യാത്ര പുറപ്പെട്ടത്. മലമ്പുഴ വനത്തില്‍ പരിശോധനയ്ക്ക് പോയ തണ്ടര്‍ ബോള്‍ട്ട് അംഗങ്ങളടക്കമുള്ള സംഘമാണ് വഴി തെറ്റി കാട്ടില്‍ കുടുങ്ങിയത്. നാർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി സിഡി ശ്രീനിവാസ്, മലമ്പുഴ സിഐ സുനിൽ കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള 14 അംഗ സംഘമാണ് വനത്തിൽ പരിശോധനയ്ക്ക് പോയത്. 

വാളയാർ വനമേഖലയിൽ എട്ട് കിലോമീറ്റർ ഉൾവനത്തിൽ ഇവരുണ്ടെന്നായിരുന്നു നേരത്തെ ലഭിച്ച വിവരം. മലമ്പുഴയിൽ നിന്ന് പോയ പൊലീസ് - വനം വകുപ്പ് - ആദിവാസി എന്നിവരുൾപ്പെട്ട ദൗത്യസംഘമാണ് പൊലീസുകാരെ വിജയകരമായി കണ്ടെത്തിയത്. മലമ്പുഴയിൽ ഇവർ കാട്ടികപ്പെട്ടുവെന്ന് ഇന്നലെ തന്നെ വിവരം ലഭിച്ചിരുന്നു. ഇവർക്കായി പൊലീസും വനം വകുപ്പും ആദിവാസികളും ഇന്നലെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നാൽ ഇവർ സുരക്ഷിതരാണെന്ന് വിവരം ലഭിച്ചിരുന്നു. ഇന്ന് രാവിലെ വീണ്ടും രക്ഷാസംഘം തെരച്ചിൽ ആരംഭിക്കുകയായിരുന്നു. കഞ്ചാവ് പരിശോധനക്ക് പോയ സംഘത്തിന് വനത്തിനുള്ളിൽ വെച്ച് വഴി തെറ്റുകയായിരുന്നു.