പൊലീസ് മീന്‍കുട്ട തട്ടിത്തെറിപ്പിച്ചെന്ന പരാതി; സെക്രട്ടറിയറ്റിന് മുന്നില്‍ ഇന്ന് പ്രതിഷേധം
കരമനപ്പാലത്തിലെ നടപ്പാതയിൽ മീൻ വിൽപ്പന നടത്തിയിരുന്ന വലിതതുറ സ്വദേശി മരിയാ പുഷ്പമാണ് പൊലീസിനെതിരെ പരാതി ഉന്നയിച്ചത്. പൊലീസ് കച്ചവടം തടസ്സപ്പെടുത്തിയെന്നും തർക്കത്തിനിടയിൽ മീൻ തട്ടിത്തെറിപ്പിച്ചെന്നുമായിരുന്നു പരാതി. മീൻ തട്ടിത്തെറിപ്പിച്ചിട്ടില്ലെന്നാണ് കരമന പൊലീസ് വിശദീകരണം
തിരുവനന്തപുരം: തിരുവനന്തപുരം കരമനയിൽ മിൻവിൽപനക്കാരിയുടെ മീൻകുട്ട പൊലീസ് തട്ടിത്തെറിപ്പിച്ചെന്ന പരാതിയിൽ ഇന്ന് കേരള സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷന്‍റെ പ്രതിഷേധം. പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ രാവിലെ 11.30നാണ് പ്രതിഷേധം സംഘടിപ്പിക്കുക. കരമനപ്പാലത്തിലെ നടപ്പാതയിൽ മീൻ വിൽപ്പന നടത്തിയിരുന്ന വലിതതുറ സ്വദേശി മരിയാ പുഷ്പമാണ് പൊലീസിനെതിരെ പരാതി ഉന്നയിച്ചത്.
പൊലീസ് കച്ചവടം തടസ്സപ്പെടുത്തിയെന്നും തർക്കത്തിനിടയിൽ മീൻ തട്ടിത്തെറിപ്പിച്ചെന്നുമായിരുന്നു പരാതി. മീൻ തട്ടിത്തെറിപ്പിച്ചിട്ടില്ലെന്നാണ് കരമന പൊലീസ് വിശദീകരണം. ആറ്റിങ്ങലിൽ അഞ്ചുതെങ്ങ് സ്വദേശി അൽഫോൺസയുടെ മീൻ കുട്ട തട്ടിത്തെറിപ്പിച്ച സംഭവം കെട്ടടങ്ങും മുമ്പേയാണ് സമാനമായ പരാതിയുമായി കരമനയിലെ മീൻ വിൽപ്പനക്കാരിയും രംഗത്ത് വന്നത്. കരമന പാലത്തിന് സമീപം മരിയ പുഷ്പം രാവിലെ മുതൽ മീൻ വിൽപ്പന നടത്തുന്നുണ്ടെന്നാണ് അവർ പറയുന്നത്.
വൈകിട്ടോടെ രണ്ട് പൊലീസുകാരെത്തി ഇവിടെ മീൻ വിൽപ്പന പാടില്ലെന്ന് അറിയിച്ചു. തുടർന്ന് തർക്കമായെന്നും മീൻ കുട്ട തട്ടിത്തെറിപ്പിച്ചെന്നുമാണ് മരിയ പുഷ്പത്തിന്റെ പരാതി. ഇതോടെ ഇവരുടെ സ്ഥലമായ വലിയ തുറയിൽ നിന്ന് ആളുകളെത്തുകയും ഇവരോടൊപ്പം നാട്ടുകാരും ചേർന്ന് പൊലീസ് നടപടിക്കെതിരെ പ്രതിഷേധിക്കുകയും ചെയ്തു.
പിന്നാലെ പൊലീസ് എത്തി. ഇതോടെ കരമനയിൽ ഗതാഗത തടസ്സമുണ്ടായി. തുടർന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷ്ണർ സംഭവ സ്ഥലത്തെത്തുകയും മരിയയോടെ സംസാരിക്കുകയും ചെയ്തു. വനിതാ പൊലീസ് എത്തി അവരെ അവിടെ നിന്ന് മാറ്റുകയാണ് ഒടുവിലുണ്ടായത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.