ഇന്നലെ മഞ്ചേരിയിൽ അറസ്റ്റിലായ ബാസിത്തിനെ ഇന്ന് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ എത്തിക്കും. കോഴ നൽകിയതിലും ഗൂഢാലോചനയിലും ഹരിദാസന്റെ പങ്ക് പൊലീസ് തള്ളുന്നില്ല.
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ വ്യാജ നിയമന കോഴ ആരോപണം ഉന്നയിച്ച സംഭവത്തിൽ മുഖ്യ ആസൂത്രകൻ ബാസിത്തിനെയും കോഴ ആരോപണം ഉന്നയിച്ച ഹരിദാസനെയും ഇന്ന് ഒരുമിച്ച് ചോദ്യം ചെയ്യും. ഇന്നലെ മഞ്ചേരിയിൽ അറസ്റ്റിലായ ബാസിത്തിനെ ഇന്ന് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ എത്തിക്കും. ഡോക്ടർ നിയമനത്തിനായി ഒരു ലക്ഷം രൂപ കോഴ വാങ്ങിയത് ബാസിത്താണെന്ന് ഹരിദാസന്‍ മൊഴി നല്‍കിയിരുന്നു.
മന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉന്നയിച്ചത് ബാസിത്ത് ഭീഷണിപ്പെടുത്തിയതുകൊണ്ടാണെന്നും ഹരിദാസന്റെ മൊഴിയിലുണ്ട്. എന്നാൽ മന്ത്രിയുടെ പിഎക്കെതിരെ ആരോപണം ഉന്നയിക്കാൻ ബാസിത്ത് എന്തിന് ഭീഷണിപ്പെടുത്തിയെന്നാണ് പൊലിസിന്റെ അന്വേഷണം. കോഴ നൽകിയതിലും ഗൂഢാലോചനയിലും ഹരിദാസന്റെ പങ്ക് പൊലീസ് തള്ളുന്നില്ല. ഹരിദാസനെ കൊണ്ട് കോടതിയിൽ മൊഴി നൽകിയ ശേഷമായിരിക്കും പ്രതി ചേർക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. കേസിലെ മറ്റൊരു പ്രതി റഹീസിന്റെ ചോദ്യം ചെയ്യലും പുരോഗമിക്കുകയാണ്.
Read also: കരുവന്നൂർ കേസ് ഉന്നത ഉദ്യോഗസ്ഥരിലേക്ക്; റബ്കോ എംഡിയും സഹകരണ രജിസ്ട്രാറും ഇന്ന് ഹാജരാകണമെന്ന് ഇഡി
വ്യാജ നിയമന കോഴ ആരോപണം ഉന്നയിച്ച സംഭവത്തിൽ പരാതിക്കാരനായ ഹരിദാസനെയും പ്രതി ചേർത്തേക്കും. ഗൂഢാലോചനയിൽ ഹരിദാസനും മുഖ്യ പങ്കുണ്ടെന്ന കാരണത്തിലാണ് പ്രതി ചേർക്കാൻ ആലോചിക്കുന്നത്. ഹരിദാസൻ കോടതിയിൽ മൊഴി നൽകിയ ശേഷമായിരിക്കും തുടർ നടപടി സ്വീകരിക്കുക. ഹരിദാസനെ സാക്ഷിയാക്കാനായിരുന്നു ആദ്യത്തെ ആലോചന. എന്നാൽ ഒപ്പം തുടക്കം മുതലുണ്ടായിരുന്ന ബാസിത്തിനെതിരെ ഹരിദാസൻ നൽകിയ മൊഴി പരിശോധിച്ചാണ് പ്രതി ചേർക്കാനുള്ള തീരുമാനത്തിലേക്ക് പൊലീസ് എത്തുന്നത്.
ആരോഗ്യ മന്ത്രി വീണാ ജോർജ്ജിന്റെ പിഎ അഖിൽ മാത്യുവിന്റെ പേര് പറഞ്ഞാൽ അന്വേഷണമുണ്ടാകില്ലെന്ന് ബാസിത്ത് പറഞ്ഞുവെന്നാണ് ഹരിദാസൻ മൊഴി നൽകിയത്. മരുമകൾക്കായി അപേക്ഷ നൽകിയപ്പോൾ തന്നെ ബാസിത്തിനോട് പറഞ്ഞിരുന്നു. ഒരു ലക്ഷം രൂപ ബാസിത്തിന് നൽകി. സെക്രട്ടേറിയേറ്റിൽ വച്ച് താൻ ആർക്കും പണം നൽകിയിരുന്നില്ല. മന്ത്രിയുടെ പിഎക്കെതിരെ ആരോപണം ഉന്നയിച്ചാൽ അന്വേഷണമുണ്ടാകില്ലെന്ന് ബാസിത്ത് പറഞ്ഞു.
മന്ത്രിയുടെ ഓഫീസിൽ നൽകാൻ തയ്യാറാക്കിയ പരാതിയിൽ ഒപ്പ് രേഖപ്പെടുത്തിയത് ബാസിതിന്റെ സമ്മർദ്ദത്തെ തുടർന്നാണ്. മന്ത്രിയുടെ ഓഫീസിൽ ലിസ്റ്റുണ്ടെന്ന് പറഞ്ഞാണ് തന്നെ ബാസിത്ത് സെക്രട്ടേറിയേറ്റിലേക്ക് കൊണ്ടുവന്നത്. പിന്നീട് മന്ത്രി ഓഫീസിൽ പ്രവേശനം ഇല്ലെന്ന് പറഞ്ഞ് മടക്കി കൊണ്ടുപോയി. തനിക്കെതിരായ ഭൂമി കേസിൽ സഹായിക്കാമെന്ന് പറഞ്ഞാണ് ബാസിത് സ്വാധീനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്നും ഹരിദാസൻ പൊലീസിനോട് പറഞ്ഞിരുന്നു.
