Asianet News MalayalamAsianet News Malayalam

വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിലെ ആറ് പെൺകുട്ടികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും; അന്വേഷണം തുടരുന്നു

അടുത്ത ദിവസം തന്നെ ബാലാവകാശ കമ്മീഷൻ കുട്ടികളിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തും. പെൺകുട്ടികൾ എങ്ങനെ ബെംഗളൂരുവിൽ എത്തിയെന്നും , ആരാണ് ബാഹ്യമായ സഹായം ചെയ്തത് എന്നുമാണ് പോലീസ് അന്വേഷിക്കുന്നത്

police will produce six girls in front court today
Author
Kozhikode, First Published Jan 29, 2022, 8:02 AM IST

കോഴിക്കോട് : വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിലെ(childrens home) ആറ് പെൺകുട്ടികളെയും ഇന്ന് കോടതിയിൽ(court) ഹാജരാക്കും. വിശദമായ മൊഴി എടുത്തതിനു ശേഷമായിരിക്കും മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കുക. ബുധനാഴ്ച കാണാതായ ആറു പേരിൽ രണ്ടു കുട്ടികളെ ബെംഗളൂരുവിൽ നിന്നും നാലു പേരെ മലപ്പുറം എടക്കരയിൽ നിന്നുമാണ് കണ്ടെത്തിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന 2 യുവാക്കളെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ബെംഗളൂരുവിൽ നിന്ന് പെൺകുട്ടികളെയും കൊണ്ടുള്ള പോലീസ് സംഘം രാത്രി വൈകിയാണ് കോഴിക്കോട്ടെത്തിയത്. അടുത്ത ദിവസം തന്നെ ബാലാവകാശ കമ്മീഷൻ കുട്ടികളിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തും. പെൺകുട്ടികൾ എങ്ങനെ ബെംഗളൂരുവിൽ എത്തിയെന്നും , ആരാണ് ബാഹ്യമായ സഹായം ചെയ്തത് എന്നുമാണ് പോലീസ് അന്വേഷിക്കുന്നത്

ഇതിനിടെ കോഴിക്കോട് വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിന് സുരക്ഷാ സംവിധാനം ഒരുക്കണമെന്ന CWC നിർദേശം ഒരു വർഷമായിട്ടും നടപ്പിലാക്കിയിട്ടില്ല. പലതവണ അന്തേവാസികൾ ഒളിച്ചോടിയിട്ടും ബാലികാമന്ദിരം അധികൃതർ ഗുരുതര അലംഭാവം പുലർത്തിയെന്നാണ് ബാലക്ഷേമ സമിതിയുടെ വിലയിരുത്തൽ.സുരക്ഷ ഒരുക്കുന്നതിന് തടസ്സം സാങ്കേതിക കാരണങ്ങളാണെന്ന് പറഞ്ഞ് തടിയൂരുകയാണ് അധികൃതർ.

ആറ് പെൺകുട്ടികൾ ബാലികാമന്ദിരത്തിൽ നിന്ന് പുറത്ത് കടന്നതിന് പിന്നാലെയാണ് വെള്ളിമാട് കുന്നിലെ സുരക്ഷാ വീഴ്ചയപറ്റി റിപ്പോർട്ടുകൾ പുറത്ത് വരുന്ന്. 17 വയസ്സ് വരെയുള്ള പെൺകുട്ടികളെ താമസിപ്പിക്കുന്ന ഗേൾസ് ഹോമിന് വേണ്ടത്ര സുരക്ഷാ സംവിധാനം ഒരുക്കിയിട്ടില്ല. ചുറ്റുമതിൽ പലയിടത്തും തകർന്ന നിലയിലാണ്. അനായാസമായി ആർക്കും എപ്പോൾവേണമെങ്കിലും പുറത്ത് കടക്കാനും അകത്തേക്ക് കയറാനുമാകും. ആവശ്യത്തിന് സുരക്ഷാജീവനക്കാരോ, അന്തേവാസികളെ പരിപാലിക്കാൻ വാർഡർമാരോ ഇല്ല. ജെൻഡർ പാർക്ക് അടക്കമുള്ള പൊതു ഇടങ്ങളുള്ള ഇവിടെ നിരീക്ഷണത്തിനായി ഒരു ജീവനക്കാരൻ മാത്രമാണുള്ളത്. അകത്ത് കയറുന്നവർ എവിടേക്ക് പോകുന്നെന്ന് നിരീക്ഷിക്കാൻ മറ്റ് സംവിധാനങ്ങളൊന്നുമില്ല. നേരത്തെയും സമാനരീതിയിൽ കുട്ടികൾ ഒളിച്ചോടാൻ ശ്രമിച്ചിട്ടും അധികാരികൾ നിസ്സംഗത പുലർത്തുകയാണ്. ഗുരുതര വീഴ്ചയാണ് ജീവനക്കാരിൽ നിന്നുണ്ടായതെന്നാണ് ബാലക്ഷേമ സമിതിയുടെ നിരീക്ഷണം.

എന്നാൽ വനിതാശിശു വികസന വകുപ്പിന് റിപ്പോർട്ട് നൽകിയെങ്കിലും അനുമതി കിട്ടുന്നതിലെ കാലതാമസമാണ് ക്യാമറകൾ അടക്കം സ്ഥാപിക്കുന്നതിനുള്ള തടസ്സമെന്നാണ് ബാലികാമന്ദിരം സൂപ്രണ്ട് പറയുന്നത്.
 

Follow Us:
Download App:
  • android
  • ios