പൊലീസുകാരന് കൊവിഡ്; പേരൂർക്കട എസ്എപി ക്യാമ്പില്‍ ആശങ്ക
110 ട്രെയിനികൾക്കൊപ്പമാണ് രോഗം സ്ഥിരീകരിച്ച പൊലീസുകാരൻ കഴിഞ്ഞിരുന്നത്. അഞ്ചു ദിവസം മുമ്പെടുത്ത സ്രവസാമ്പിൾ പരിശോധനാ ഫലമാണ് ഇന്ന് വന്നത്.
തിരുവനന്തപുരം: പരിശീലനത്തിനെത്തിയ പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാമ്പിൽ ആശങ്ക. 110 ട്രെയിനികൾക്കൊപ്പമാണ് രോഗം സ്ഥിരീകരിച്ച പൊലീസുകാരൻ കഴിഞ്ഞിരുന്നത്.
അഞ്ചു ദിവസം മുമ്പെടുത്ത സ്രവസാമ്പിൾ പരിശോധനാ ഫലമാണ് ഇന്ന് വന്നത്. സ്രവം ശേഖരിച്ച പൊലീസുകാരെ മാറ്റിപ്പാർപ്പിക്കാൻ ഉന്നത ഉദ്യോഗസ്ഥർ അനുവദിച്ചില്ലെന്നും പൊലീസുകാർക്കിടയിൽ നിന്ന് പരാതി ഉയർന്നിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് സമ്പൂർണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു. സമ്പൂർണ്ണ ലോക് ഡൗണ്‍ അപ്രായോഗികമാണെന്നാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം വിലയിരുത്തിയത്. രോഗ വ്യാപനം കൂടിയ പ്രദേശങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്താനും സർക്കാർ തീരുമാനിച്ചു. ധന ബിൽ പാസാക്കാൻ സമയം നീട്ടാനുള്ള ഓർഡിനൻസ് ഇറക്കാനും മന്ത്രിസഭ തീരുമാനിച്ചു.
വീഡിയോ കോൺഫറൻസ് വഴി ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് സമ്പൂർണ്ണ ലോക് ഡൗൺ അപ്രായോഗികമാണെന്ന വിലയിരുത്തലിലേക്ക് എത്തിയത്. സർവ്വകക്ഷിയോഗത്തിൽ ഉയർന്ന അഭിപ്രായങ്ങളും വിദഗ്ധരുടെ നിർദ്ദേശങ്ങളും കൂടി പരിഗണിച്ചാണ് തീരുമാനം. സമ്പൂർണ്ണ അടച്ചിടൽ ജനജീവിതത്തെ കൂടുതൽ ദുരിതത്തിലാക്കുമെന്ന അഭിപ്രായങ്ങൾ ശരിയാണെന്നാണ് സർക്കാറിന്‍റെയും നിലപാട്. അതേസമയം രോഗവ്യാപനതോത് കൂടിയ പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കും. ഒരു എക്സിറ്റ് ഒരു എൻട്രി പോയിൻറുകൾ എന്നത് തുടരും.
Read Also: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണില്ല; അപ്രായോഗികമെന്ന് മന്ത്രിസഭാ യോഗം...