കഴിഞ്ഞ വർഷം പൗരത്വനിയമം, ഇത്തവണ കർഷകനിയമം, ഗവർണർ അംഗീകരിക്കുമോ നയപ്രഖ്യാപനം?
വിവാദ കർഷകനിയമഭേദഗതിയെക്കുറിച്ച് ചർച്ച ചെയ്യാൻ സംസ്ഥാനസർക്കാർ വിളിച്ചുചേർത്ത പ്രത്യേകസമ്മേളനത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നിഷേധിച്ചിരുന്നു. കേന്ദ്രസർക്കാരിന്‍റെ പൗരത്വനിയമഭേദഗതിക്ക് എതിരായ പരാമർശമുള്ള നയപ്രഖ്യാപനപ്രസംഗത്തിലെ ഭാഗം ഒഴിവാക്കണമെന്ന് ഗവർണർ കഴിഞ്ഞ തവണ ആവശ്യപ്പെട്ടതാണ്.
തിരുവനന്തപുരം: വിവാദമായ കർഷകനിയമഭേദഗതികൾക്ക് എതിരെയുള്ള പരാമർശം അടക്കമുള്ള നയപ്രഖ്യാപനപ്രസംഗത്തിന്‍റെ കരടിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി. കേന്ദ്രസർക്കാരിന്‍റെ കർഷകനിയമഭേദഗതികൾ കർഷകർക്ക് എതിരാണെന്നടക്കം വിമർശനങ്ങൾ ഉൾക്കൊള്ളിച്ചുള്ള നയപ്രഖ്യാപനപ്രസംഗത്തിനാണ് മന്ത്രിസഭയുടെ അംഗീകാരം. ഇതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകുമോ എന്ന കാര്യം നിർണായകമാണ്. പ്രത്യേകിച്ച്, വിവാദ കർഷകനിയമഭേദഗതിയെക്കുറിച്ച് ചർച്ച ചെയ്യാൻ സംസ്ഥാനസർക്കാർ വിളിച്ചുചേർത്ത പ്രത്യേകസമ്മേളനത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നിഷേധിച്ച സാഹചര്യത്തിൽ.
കഴിഞ്ഞ വർഷം കേന്ദ്രസർക്കാരിന്‍റെ പൗരത്വനിയമഭേദഗതിക്ക് എതിരായ പരാമർശങ്ങൾ നയപ്രഖ്യാപനപ്രസംഗത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടിരുന്നതാണ്. അന്നത് തള്ളിക്കളഞ്ഞ സംസ്ഥാനസർക്കാർ നയപ്രഖ്യാപനപ്രസംഗം വീണ്ടും ഗവർണർക്ക് അയച്ചുനൽകി. വിയോജിപ്പുണ്ടെങ്കിലും വായിക്കുന്നതായി പറഞ്ഞ് സഭയിൽ ഗവർണർ ആ ഭാഗം സഭയിൽ വായിക്കുകയും ചെയ്തു. അങ്ങനെ വിവാദമായ ഭാഗം വായിക്കാതെ വിടുക എന്ന മാർഗ്ഗം സ്വീകരിക്കാതെ നയപ്രഖ്യാപനത്തിലെ ഭാഗങ്ങളിൽ വിയോജിപ്പ് പരസ്യമായി രേഖപ്പെടുത്തിയ ആദ്യത്തെ കേരളാ ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ.
ഇത്തവണയും പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഉടക്കിട്ട് മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് ഗവർണർ നിലപാടിൽ ഉറച്ചുനിൽക്കുമ്പോൾ സർക്കാറും ഒട്ടും പിന്നോട്ടില്ല. നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. പ്രത്യേക സഭസമ്മേളനത്തിന് അനുമതി തേടി ഒരിക്കൽക്കൂടി ഗവർണറെ സമീപിക്കാമെന്ന നിർദ്ദേശം വെച്ചത് മുഖ്യമന്ത്രി തന്നെയാണ്.
കാർഷിക നിയമഭേദഗതിക്ക് അടിയന്തരസ്വഭാവമില്ലെന്ന് ഗവർണർ മുഖ്യമന്ത്രിയെ അറിയിച്ചപ്പോൾ പ്രശ്നം അതീവ ഗുരുതരമാണെന്നും നിയമസഭ ചർച്ച ചെയ്യേണ്ടതാണെന്നും മുഖ്യമന്ത്രി മറുപടി പറയുന്നു.
മുഖ്യമന്ത്രിക്കുള്ള മറുപടിക്കത്തിൽ ഗവർണർ രൂക്ഷവിമർശനം ഉന്നയിച്ചപ്പോൾ മുഖ്യമന്ത്രി മറുപടി കടുപ്പിച്ചിട്ടില്ല. പക്ഷെ പുതിയ ശുപാർശയും ഗവർണർ തള്ളിയാൽ നിയമനടപടി സ്വീകരിച്ച് ശക്തമായ നിലപാടെടുക്കാമെന്നാണ് മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയത്.
സമാനമായ നിലപാടാണ് പൗരത്വനിയമഭേദഗതിക്കെതിരായി വിശദീകരണം ചോദിച്ചപ്പോഴും സംസ്ഥാനസർക്കാർ സ്വീകരിച്ചത്. ഗവർണറുമായി ഏറ്റുമുട്ടാൻ നിന്നില്ല. ഭരണഘടന ഉറപ്പ് നൽകുന്ന തുല്യത ലംഘിക്കുന്ന നിയമത്തിൽ ജനങ്ങൾക്ക് ആശങ്കയുണ്ടെന്നും, ഇത് പരിഹരിക്കാനും ഒപ്പം ഭരണഘടന സംരക്ഷിക്കാനുമുള്ള നീക്കങ്ങൾ സർക്കാരിന്‍റെ നയമാണെന്നും മറുപടി നൽകി. ഇത് കോടതിയലക്ഷ്യമാകില്ലെന്നും ഗവർണറെ അറിയിച്ചു.
ഇതിന്‍റെ ഭാഗമായിട്ടാണ് കാർഷിക നിയമഭേദഗതിക്കെതിരായ വിമർശനം ഉൾപ്പെടുത്തിയുള്ള നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിന് അംഗീകാരം നൽകി മന്ത്രിസഭ ഗവർണർക്ക് നൽകുന്നത്. പ്രസംഗത്തിലെ ഈ ഭാഗം ഗവർണ്ണർ വായിക്കുമോ എന്നത് പ്രധാനമാണ്. തുടർച്ചയായി രണ്ട് വർഷങ്ങളിൽ കേന്ദ്രസർക്കാരിന്‍റെ നിയമനിർമാണങ്ങളെച്ചൊല്ലി കേരളനിയമസഭയിൽ ഗവർണറും സംസ്ഥാനസർക്കാരും ഇരുധ്രുവങ്ങളിൽ വരുന്നതും ചരിത്രത്തിൽത്തന്നെ അപൂർവവുമാണ്.
- Centres Farm Law
- Delhi Border Farmers Protest
- Delhi Chalo March
- Dilli Chalo March
- Farm Amendment Law
- Farmers Agitation
- Farmers Law
- Farmers Protest
- Farmers Protest Delhi
- Farmers Protests Live
- Farms Law
- Police Speech Governor
- Policy Speech Kerala
- കാർഷികനിയമഭേദഗതി
- കർഷകരുമായി ചർച്ച
- കർഷകസമരം
- ഗവർണർ
- ഗവർണർ നയപ്രഖ്യാപനപ്രസംഗം
- ദില്ലി കർഷകസമരം
- ദില്ലി ചലോ
- ദില്ലി ചലോ മാർച്ച്
- ദില്ലി ചലോ സമരം
- വിവാദകർഷകനിയമം