ആര്‍എസ്എസ് ഓഫിസ് ആക്രമണം, ബസിന് കല്ലെറിയല്‍: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
വധശ്രമത്തിനും, സർക്കാരുദ്യോഗസ്ഥൻന്‍റെ കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനുമുൾപ്പടെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
കണ്ണൂര്‍/പനമരം: മട്ടന്നൂരിലെ ആർഎസ്എസ് കാര്യാലയം ആക്രമിച്ച സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ രണ്ട് പേർ അറസ്റ്റിൽ. വെമ്പടി സ്വദേശി സുജീർ, കൂരംമുക്ക് വട്ടക്കയം സ്വദേശി നൗഷാദ് എന്നിവരെയാണ് പിടികൂടിയത്. കീച്ചേരിക്ക് അടുത്ത് ചെള്ളേരിയിൽ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. വയനാട് പനമരം ആറാം മൈലിൽ കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ സംഭവത്തിൽ മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പനമരം പൊലീസ് അറസ്റ്റ് ചെയ്തു. കുണ്ടാല സ്വദേശികളായ അഷ്റഫ്, അബ്ദുൾ റഷീദ്, മുഹമ്മദലി എന്നിവരാണ് അറസ്റ്റിലായത്. കേസിൽ ഉൾപ്പെട്ട രണ്ട് പേരെ ഇനിയും പിടികൂടാനുണ്ട്. വെള്ളിയാഴ്ച രാവിലെ മാനന്തവാടിയിൽ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന ബസിന് നേരെയാണ് പ്രതികൾ കല്ലെറിഞ്ഞത്. സംഭവത്തിൽ വധശ്രമത്തിനും, സർക്കാരുദ്യോഗസ്ഥൻന്‍റെ കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനുമുൾപ്പടെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.