അതേസമയം പോപുലർ ഫ്രണ്ട് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരിൽ ഒരു വർഷം മുൻപ് എസ് ഡി പി ഐ പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതികളുമുണ്ട്
പാലക്കാട്: മേലേമുറിയിൽ ആർ എസ് എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊലപ്പെട്ട സംഭവത്തിൽ പങ്കില്ലെന്ന് പോപുലർ ഫ്രണ്ട്. ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫ് പറഞ്ഞു. ഒരു അക്രമത്തിനും സംഘടന കൂട്ട് നിൽക്കില്ല. സുബൈർ വധക്കേസിൽ പൊലീസ് പ്രതികൾക്കൊപ്പം ഒത്തുകളിക്കുകയാണ്. സഞ്ജിത്തിന്റെ കുടുംബത്തെ കസ്റ്റഡിയിലെടുക്കണമെന്നും റൗഫ് ആവശ്യപ്പെട്ടു.
അതേസമയം പോപുലർ ഫ്രണ്ട് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരിൽ ഒരു വർഷം മുൻപ് എസ് ഡി പി ഐ പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതികളുമുണ്ട്. ഒരു വർഷം മുമ്പ് എസ്ഡിപിഐ പ്രവർത്തകനെ വെട്ടിയ കേസിലെ പ്രതികളായ സുദർശനൻ, ശ്രീജിത്ത് എന്നിവരാണ് സുബൈർ കൊലക്കേസിൽ പിടിയിലായത്. സുബൈർ വധക്കേസിൽ നാല് പേരാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. ജനീഷ്, ഷൈജു എന്നിവരാണ് പിടിയിലായ മറ്റ് രണ്ട് പേർ. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്.
ഇന്ന് ശ്രീനിവാസനെ കൊലപ്പെടുത്താൻ എത്തിയത് ആറംഗ സംഘമാണ്. ഒരു സ്കൂട്ടറിലും രണ്ട് ബൈക്കിലുമാണ് സംഘം എത്തിയത്. ഈ വാഹനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. സിസിടിവി പരിശോധിച്ചതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. മൂന്ന് പേരാണ് മാരകായുധങ്ങളുമായി ശ്രീനിവാസനെ ആക്രമിച്ചത്. മൂന്ന് പേർ വാഹനങ്ങളിൽ തന്നെ ഇരുന്നു. ശ്രീനിവാസനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം മൂന്ന് അക്രമികളും തിരികെ വാഹനത്തിൽ കയറിയതോടെ സംഘം മടങ്ങി. ജനം ആക്രമണത്തിന്റെ ഞെട്ടലിൽ പരിഭ്രാന്തിയോടെ നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അക്രമം വ്യാപിക്കാതിരിക്കാൻ പൊലീസ് ശ്രമിക്കുന്നുണ്ട്. ഇത് ഫലപ്രദമാകുമോയെന്ന് വരും മണിക്കൂറുകളിലേ വ്യക്തമാവുകയുള്ളൂ.
