പ്രവര്‍ത്തകരുടെ വീടുകളില്‍ ചെന്ന്  പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് സോണൽ പ്രസിഡൻ്റ് നവാസ് ഷിഹാബ് പറഞ്ഞു. 

ആലപ്പുഴ: ആലപ്പുഴ എസ് പി ഓഫീസിലേക്ക് നാളെ പോപ്പുലര്‍ ഫ്രണ്ട് (Popular Front) പ്രകടനം നടത്തും. ഒരു കുട്ടി വിളിച്ച മുദ്രാവാക്യത്തിന്‍റെ പേരിൽ പൊലീസ് നരനായാട്ട് നടത്തുന്നു എന്നാരോപിച്ചാണ് പ്രകടനം. പ്രവര്‍ത്തകരുടെ വീടുകളില്‍ ചെന്ന് പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് സോണൽ പ്രസിഡൻ്റ് നവാസ് ഷിഹാബ് പറഞ്ഞു. ആര്‍എസ്എസ് പ്രചരണത്തിന് തലവച്ച് കൊടുക്കുകയാണ് പൊലിസ് എന്നും നവാസ് ആരോപിച്ചു.

കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസില്‍ 24 പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം ,പത്തനംതിട്ട , കോട്ടയം ,ആലപ്പുഴ ജില്ലകളില്‍ നിന്നായാണ് 24 പേരെ കസ്റ്റഡിയില്‍ എടുത്തത്. ആലപ്പുഴയില്‍ നടന്ന പ്രകടനത്തിനിടെ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചെന്ന കുറ്റം ചുമത്തിയാണ് ഇവരെ പിടികൂടിയത്. കുട്ടി വിളിച്ച മുദ്രാവാക്യം ഇവരില്‍ ആരെങ്കിലും ഏറ്റ് ചൊല്ലിയിട്ടുണ്ടോ എന്ന് ദൃശ്യങ്ങള്‍ പരിശോധിച്ച് ഉറപ്പു വരുത്തുമെന്ന് പൊലീസ് അറിയിച്ചു.

കേസില്‍ അറസ്റ്റിലായ രണ്ട് പ്രതികളെ ചൊവ്വാഴ്ച വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മുദ്രാവാക്യം വിളിച്ചവർ മാത്രമല്ല പരിപാടിയുടെ സംഘാടകർക്കെതിരെയും നടപടി വേണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അറസ്റ്റിലായ പി എ നവാസ്, അൻസാർ എന്നിവരെ വിലങ്ങണിയിച്ച് കോടതിയിലേക്ക് കൊണ്ടുവന്നതിനെ ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതി വിമര്‍ശിച്ചു. മേലിൽ വിലങ്ങണിയിക്കരുതെന്ന് പൊലീസിന് താക്കീത് നല്‍കി. പൊലീസിന്‍റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുമ്പോഴാണ് ഇവരെ മാവേലിക്കര സബ് ജയിലില്‍ നിന്ന് വിലങ്ങണിയിച്ച് കോടതിയില്‍ ഹാജരാക്കിയത്. ഇക്കാര്യത്തില്‍ ജയില്‍ വകുപ്പിനോട് വിശദീകരണം തേടുമെന്നും മജിസ്ട്രേറ്റ് വ്യക്തമാക്കി. പ്രതികളെ വിലങ്ങണിയിച്ചത് സുപ്രീം കോടതി നിർദ്ദേങ്ങൾക്ക് എതിരെന്ന പ്രതിഭാഗം അഭിഭാഷകന്‍റെ വാദം അംഗീകരിച്ചാണ് നടപടി.