Asianet News MalayalamAsianet News Malayalam

ഗർഭിണിയായ ആന ചരിഞ്ഞ സംഭവം: അന്വേഷണം മലപ്പുറം ജില്ലയിലെ വനമേഖലയിലേക്കും വ്യാപിപ്പിക്കും

വന്യമൃഗങ്ങളെ തുരത്താൻ ഈ മേഖലയിൽ ചിലർ വ്യാപകമായി സ്ഫോടക വസ്തുക്കൾ ഉപയോഗിക്കുന്നതായി വനംവകുപ്പിന് വിവരം കിട്ടിയിട്ടുണ്ട്

pregnant elephant death inquiry extended to Malappuram forest area
Author
Malappuram, First Published Jun 5, 2020, 7:47 AM IST

പാലക്കാട്: അമ്പലപ്പാറ വനമേഖലയിൽ കാട്ടാന ദുരൂഹസാഹചര്യത്തിൽ ചരിഞ്ഞതിലുളള അന്വേഷണം കരുവാരക്കുണ്ട് കേന്ദ്രീകരിച്ചും നടത്താൻ തീരുമാനം. നിലമ്പൂർ വനമേഖലയിൽ സമാനമായ രീതിയിൽ പരിക്കേറ്റ ആനയെ കണ്ടെത്തിയിരുന്നു.

വന്യമൃഗങ്ങളെ തുരത്താൻ ഈ മേഖലയിൽ ചിലർ വ്യാപകമായി സ്ഫോടക വസ്തുക്കൾ ഉപയോഗിക്കുന്നതായി വനംവകുപ്പിന് വിവരം കിട്ടിയിട്ടുണ്ട്. ഇതേ തുടർന്നാണ് അന്വേഷണം മലപ്പുറം ജില്ലയിലെ വനമേഖലയിലേക്ക് വ്യാപിപ്പിക്കുന്നത്. 

വീര്യംകുറഞ്ഞ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് കാട്ടാനയ്ക്കുണ്ടായ മുറിവിന് രണ്ടാഴ്ചയിലേറെ പഴക്കുമുണ്ടെന്നാണ് നിഗമനം. സൈലന്റ് വാലി ബഫർ സോണിനോട് ചേർന്നുകിടക്കുന്ന തോട്ടങ്ങളിൽ കാട്ടാനയുൾപ്പെടെയുളള വന്യ മൃഗങ്ങളുടെ ശല്യം രൂക്ഷമെന്ന് പരാതിയുണ്ടായിരുന്നു. സാധാരണ ഗതിയിൽ ഇവയെ അകറ്റാൻ വീര്യംകുറഞ്ഞ സ്ഫോടക വസ്തുക്കൾ ഭക്ഷണത്തിൽ പൊതിഞ്ഞ് വയ്ക്കുന്ന പതിവുമുണ്ട്. ഇത്തരത്തിലാണ് അമ്പലപ്പാറയിലെത്തിയ ആനയ്ക്കും പരിക്കേറ്റതെന്ന നിഗമത്തിലാണ് സംയുക്ത അന്വേഷണ സംഘം. 

കഴിഞ്ഞ ദിവസം പാലക്കാട് - മലപ്പുറം അതിർത്തിയായ കരുവാരക്കുണ്ട് മേഖലയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയുടെ മുറിവുകളും സമാനമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കരുവാരക്കുണ്ട് വനമേഖലയോട് ചേർന്നുളള തോട്ടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്. ഈ പ്രദേശത്ത് വന്യമൃഗങ്ങളെ തുരത്താൻ സ്ഫോടകവസ്തുക്കൾ നിറച്ച ആഹാരസാധനങ്ങൾ വിതറുന്ന ആളുകളെക്കുറിച്ച് അന്വേഷണ സംഘത്തിന് സൂചന കിട്ടിയെന്നാണ് വിവരം.

കരുവാരക്കുണ്ട് ഉൾവനത്തിലൂടെ കഷ്ടിച്ച് പതിനഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽ അമ്പലപ്പാറയിലെത്താം. ചരിഞ്ഞ ആനയുടെ മുറിവിന്റെ പഴക്കവും, പരിക്കേറ്റ ആന ജലാശയം തേടി കിലോമീറ്ററുകൾ സഞ്ചരിക്കുമെന്നതും കണക്കിലെടുത്താണ് കരുവാരക്കുണ്ടിൽ നിന്നാവാം ആനയ്ക്ക് പരിക്കേറ്റതെന്ന സാധ്യതയിലേക്ക് അന്വേഷണ സംഘമെത്തുന്നതും. ആന ചരിഞ്ഞ സംഭവത്തിൽ നിലവിൽ വനംവകുപ്പും മണ്ണാർക്കാട് പൊലീസും പ്രത്യേകം കേസ്സെടുത്തിട്ടുണ്ട്. 

പരിക്കേറ്റ ആന ദിവസങ്ങളോളം ജനവാസ മേഖലയിലുൾപ്പെടെ നിലയുറപ്പിച്ചിട്ടും മതിയായ ചികിത്സ നൽകുന്നതിന് വനംവകുപ്പ് മുൻകൈ എടുത്തില്ലെന്ന ആരോപണം ശക്തമാണ്. നിരവധി തവണ പരാതിപ്പെട്ടിട്ടും ആനയെ കാട്ടിലേക്ക് തിരിച്ചയക്കാൻ മാത്രമാണ് വനപാലകർ ശ്രമിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇക്കാര്യത്തിൽ കഴമ്പില്ലെന്നും മൃഗഡോക്ടറുടെയടക്കം സേവനം തേടിയിരുന്നെന്നുമാണ് വനംവകുപ്പ് വിശദീകരണം.

Follow Us:
Download App:
  • android
  • ios