എറണാകുളത്ത് ഭർത്തൃവീട്ടിൽ ഗർഭിണിയായ യുവതി തൂങ്ങി മരിച്ചു; മാനസിക പീഡനമെന്ന് ബന്ധുക്കൾ, പൊലീസ് കേസെടുത്തു
'വീട്ടുകാർ ഫോൺ വിളിക്കുമ്പോൾ നൽകിയിരുന്നില്ല. ഗർഭിണി ആയിരുന്നു എന്ന വിവരം അറിയിച്ചില്ല'
എറണാകുളം: നോർത്ത് പറവൂരിൽ ഭർത്തൃവീട്ടിൽ ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ചാക്ക, വള്ളക്കടവ് സ്വദേശി അമല ആണ് തൂങ്ങി മരിച്ചത്. ഭർതൃ വീട്ടിലെ പീഡനത്തെ തുടർന്ന് അമല ജീവനൊടുക്കുകയായിരുന്നു എന്ന് ബന്ധുക്കൾ ആരോപിച്ചു.
അമലയെ വീട്ടുകാരുമായി ബന്ധപ്പെടാൻ അനുവദിച്ചില്ല. വീട്ടുകാർ ഫോൺ വിളിക്കുമ്പോൾ നൽകിയിരുന്നില്ല. ഗർഭിണി ആയിരുന്നു എന്ന വിവരം അറിയിച്ചില്ല എന്നും അമലയുടെ ബന്ധു ലാവണ്യ ആരോപിച്ചു. വീട്ടിൽ പോകണം എന്നാവശ്യപ്പെട്ടപ്പോൾ താലിമാല ഊരി വച്ച് പൊയ്ക്കൊള്ളാൻ പറഞ്ഞതായും ബന്ധുക്കൾ ആരോപിച്ചു. മകളോട് സംസാരിക്കാൻ പോലും അനുവദിച്ചിരുന്നില്ലെന്നു അമലയുടെ അച്ഛൻ വിജയകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
രണ്ട് വർഷം മുമ്പാണ് അമല വടക്കൻ പറവൂർ സ്വദേശിയായ രഞ്ജിത്തിനെ വിവാഹം കഴിച്ചത്. ഓട്ടോ ഡ്രൈവർ ആയിരുന്ന രഞ്ജിത്ത്. ഞായറാഴ്ച ഉച്ചയോടെയാണ് അമലയെ ഭർത്തൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു മാസം ഗർഭിണി ആയിരുന്നു അമല. അമലയെ മാനസികമായി പീഡിപ്പിച്ചു എന്ന് കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
അതേസമയം രഞ്ജിത്തിന്റെ കുടുംബം ആരോപണം തള്ളി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. രഞ്ജിത്തിന്റെ വീട്ടുകാരെ പ്രതിചേർക്കുന്നതുൾപ്പെടെ ഉള്ള കാര്യങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം തീരുമാനിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.